കൊച്ചി: മുട്ടിൽ വനംകൊള്ളക്കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാൻ കഴിയില്ലെന്നും അത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘത്തിന് പോകാനാകും. പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു. പ്രോസിക്യൂഷന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. റോജി അഗസ്റ്റിന് നൽകിയ ഇടക്കാല ജാമ്യം റദ്ദാക്കണമെന്നും കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
കോടിക്കണക്കിന് രൂപയുടെ മരം കൊള്ളയാണ് നടന്നതെന്നും ഉന്നതർക്ക് അടക്കം സംഭവത്തിൽ പങ്കുണ്ടെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചത്. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും മുൻകൂർ അനുമതി വാങ്ങിയാണ് മരങ്ങൾ മുറിച്ചതെന്നും റവന്യൂ ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങിയിരുന്നുവെന്നും പ്രതികൾ കോടതിയിൽ വാദിച്ചു. മേപ്പാടി ഫോറസ്റ്റ് റേഞ്ചറുടെ ഒഫെൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെടുത്ത കേസ് നിലനിൽക്കില്ലെന്നും പ്രതികൾ പറഞ്ഞു.
മുട്ടിൽ വനംകൊള്ള ഉൾപ്പെടെ 39 കേസുകളാണ് പ്രതികൾക്കെതിരെയുള്ളത്. അതിനിടെ പ്രതികൾക്കെതിരെ ജൈവ വൈവിദ്ധ്യ നിയമം ചുമത്തി വനംവകുപ്പ് കേസെടുത്തിരുന്നു. ഭൂവുടമകൾ ഉൾപ്പടെ ആകെ 67 പേരാണ് വനംവകുപ്പിന്റെ പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ ഭൂവുടമകളിൽ നിന്നും അനധികൃതമായി മരം വാങ്ങി മുറിച്ചുകടത്തിയ മുഖ്യപ്രതികൾക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്.
Comments