ന്യൂഡൽഹി: ഇന്ത്യ ഏറ്റവും വിശ്വസ്തരായ രാജ്യമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമായി നിലനിർത്താൻ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തീർത്തും പ്രതിജ്ഞാ ബദ്ധമാണെന്നും ബ്ലിങ്കൻ വ്യക്തമാക്കി. രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ ബ്ലിങ്കൻ കേന്ദ്രവിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.
‘ കഴിഞ്ഞ നിരവധി ദശകങ്ങളായി ഇന്ത്യയുമായുള്ള ബന്ധം ഏറെ സുദൃഢവും ശക്തവുമായിരിക്കുകയാണ്. വിവിധ മേഖലകളിൽ ഭരണകൂടങ്ങൾ സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ബൈഡൻ ഭരണകൂടം എല്ലാ രംഗത്തും ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്.’ ബ്ലിങ്കൻ പറഞ്ഞു.
ഇന്ന് കൊറോണ, കാലാവസ്ഥാ വ്യതിയാനം, ആധുനിക സാങ്കേതിക വിദ്യയുടെ അപകടങ്ങൾ ഇവയെല്ലാം എല്ലാ രാജ്യങ്ങളേയും ഒരു പോലെ ബാധിച്ചിട്ടുണ്ട്. ഇത്തരം വിഷയത്തിലെല്ലാം പ്രതിരോധിക്കാനായി കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നതിൽ ഇരുരാജ്യങ്ങളും ഏറെ ബോധവാന്മാരാണെന്നും ബ്ലിങ്കൻ പറഞ്ഞു.
ബ്ലിങ്കന്റെ സന്ദർശനം വിവിധമേഖലകളിൽ ഇരുരാജ്യങ്ങളുടേയും മുന്നേറ്റത്തിന് ഏറെ കരുത്ത് പകരുന്നതാണ്. ഇരുരാജ്യങ്ങളുടേയും താൽപ്പര്യങ്ങളും സമാനമാണ്. സമീപകാലത്തെ എല്ലാ നേട്ടങ്ങളും വെല്ലുവിളികളും പരസ്പരം പങ്കുവെയ്ക്കാനും സാധിച്ചുവെന്ന് കേന്ദ്രമന്ത്രി എസ്.ജയശങ്കറും പറഞ്ഞു. ഇന്തോ-പെസഫിക് മേഖലയിലെ സമാധാനം ഏറെ നിർണ്ണായകമാണ്. അതോടൊപ്പം അഫ്ഗാനിലെ ഭരണകൂടത്തിന്റെ സ്ഥിരതയും ഇരുരാജ്യങ്ങളുടേയും സുപ്രധാന വിഷയമാണ്. വാണിജ്യരംഗത്തും ഇന്ത്യ-അമേരിക്ക പങ്കാളിത്തം ശക്തമാണെന്നും ജയശങ്കർ പറഞ്ഞു.
Comments