മുംബൈ : മഹാരാഷ്‌ട്രയിൽ തലയ്‌ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകര ദമ്പതികൾ കീഴടങ്ങി. ഗഡ്ചിരോളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിനോദ്, ഭാര്യ കവിത എന്നിവരാണ് കീഴടങ്ങിയത്. വിനോദിന്റെ തലയ്‌ക്ക് ആറ് ലക്ഷം രൂപയും, കവിതയുടെ തലയ്‌ക്ക് രണ്ട് ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
ഗഡ്ചിരോളി പോലീസ് സൂപ്രണ്ട് മുൻപാകെയാണ് ഇരുവരും കീഴടങ്ങിയത്. കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഫലമായി പോലീസുകാർ ഇവരുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കീഴടങ്ങൽ. ആയുധങ്ങളും ഇവർ പോലീസ് മുൻപാകെ ഹാജരാക്കിയിട്ടുണ്ട്.
ഗഡ്ചിരോളിയിലെ ബോട്ട്‌സാരി സ്വദേശിയായ വിനോദ് കോർച്ചി ദളം ഓഫ് മാവോയിസ്റ്റ്‌സ് എന്ന സംഘടനയിൽ ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. 13 കൊലപാതക കേസുകളിൽ പ്രതിയാണ് ഇയാൾ. ഏറ്റുമുട്ടലിൽ പോലീസുകാരെ പരിക്കേൽപ്പിച്ചതിന് 21 കേസുകളും ഇയാൾക്കെതിരെ ഗഡ്ചിരോളി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കമ്യൂണിസ്റ്റ് ഭീകര സംഘടനയായ തിപാഗാവ് ദളത്തിലെ അംഗമാണ് കവിത. ഇവർക്കെതിരെയും ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 2019 മുതൽ 2021 വരെ 43 കമ്യൂണിസ്റ്റ് ഭീകരരാണ് സംസ്ഥാനത്ത് കീഴടങ്ങിയത്. ആശയങ്ങളിൽ മടുത്തും, പുന:രധിവാസ പദ്ധതികളുൾപ്പെടെയുള്ള ആനുകൂല്യങ്ങളിൽ ആകൃഷ്ടരായുമാണ് ഭൂരിഭാഗം പേരും കീഴടങ്ങുന്നത് .
Comments