ന്യൂഡൽഹി : റോയിട്ടേഴ്സ് ദൃശ്യമാദ്ധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയെ താലിബാൻ കൊലപ്പെടുത്തിയത് അതി ക്രൂരമായാണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ട് പുറത്ത്. ഡാനിഷ് സിദ്ദിഖിയുടെ മെഡിക്കൽ റിപ്പോർട്ടാണ് ദേശീയമാദ്ധ്യമം പുറത്തുവിട്ടത്. അതിഭീകരമായ മർദ്ദനമുറകളാണ് ഡാനിഷ് സിദ്ദിഖി നേരിടേണ്ടി വന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹത്തെപ്പോലും വികൃതമാക്കി. സിദ്ദിഖിയുടെ മൃതദേഹത്തിൽ 12 വെടിയുണ്ടകളേറ്റ പാടുകളുണ്ട്. പല വെടിയുണ്ടകളും ശരീരം തുളച്ച് പുറത്തു പോയിട്ടുണ്ട്. മുഖവും നെഞ്ചും വലിയ വാഹനം അതായത് സൈനിക വാഹനം കയറി തകർന്നിട്ടുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.
ഡാനിഷ് സിദ്ദിഖിയെ അറിയാതെ വധിച്ചതാണെന്ന വാദവുമായി താലിബാൻ രംഗത്തെത്തിയിരുന്നു. മാദ്ധ്യമ പ്രവർത്തകനാണെന്ന് അറിയാതെയായിരുന്നു വെടിയുതിർത്തതെന്നായിരുന്നു താലിബാൻ ഭാഷ്യം. എന്നാൽ ഇത് നാടകമാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാദ്ധ്യമ പ്രവർത്തകനും ഇന്ത്യക്കാരനുമെന്നറിഞ്ഞ് കൊണ്ടു തന്നെയാണ് ഡാനിഷ് സിദ്ദിഖിയെ താലിബാൻ അതിക്രൂരമായി വധിച്ചതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വ്യക്തമാക്കിയിരുന്നത്. ഇത് സത്യമാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
Comments