ചെന്നൈ : കോയമ്പത്തൂരിൽ ദളിത് വിഭാഗത്തിൽപ്പെട്ട വില്ലേജ് ഓഫീസറെ കൊണ്ട് കാല് പിടിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. അന്നൂർ വില്ലേജ് ഓഫീസിലെ അസിസ്റ്റന്റ് ഓഫീസറായ മുത്തുസ്വാമിയോടായിരുന്നു ക്രൂരത. ഗൗണ്ടർ വിഭാഗത്തിൽപ്പെട്ട ഗോപിനാഥാണ് കാലുപിടിപ്പിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ ഒത്തു നോക്കാനായി എത്തിയതായിരുന്നു ഗോപിനാഥ്. എന്നാൽ വില്ലേജ് ഓഫീസിലെ രേഖകളും, ഇയാളുടെ കൈവശമുണ്ടായിരുന്ന രേഖകളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് ശരിയായ രേഖകൾ ഹാജരാക്കാൻ വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടതോടെയായിരുന്നു പ്രശ്നങ്ങൾ ആരംഭിച്ചത്.
മറ്റ് ജീവനക്കാർക്കെതിരെ അസഭ്യം പറഞ്ഞ ഗോപിനാഥ് വനിതാ ജീവനക്കാരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. എന്നാൽ ഇത് മുത്തുസ്വാമി തടഞ്ഞു. ഇതോടെ ഗോപിനാഥ് മുത്തുസ്വാമിയ്ക്ക് നേരെ തിരിഞ്ഞത്.
മുത്തുസ്വാമിയെ ഇയാൾ ജാതിവിളിച്ച് ആക്ഷേപിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും, തീ കൊളുത്തി കൊല്ലുമെന്നുമായിരുന്നു ഭീഷണി. ഇതോടെ മുത്തുസ്വാമി കാല് പിടിച്ച് മാപ്പു പറയുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.
Comments