കാബൂൾ: അഫ്ഗാനിസ്ഥാനിൽ വ്യോമസേന പൈലറ്റ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. കാബൂളിലെ ചാഹർ അസിയാബ് ജില്ലയിലായിരുന്നു സംഭവം. ഹമീദുളള അസീമിയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം സഞ്ചരിച്ച വാഹനം ലക്ഷ്യമിട്ട് സ്‌ഫോടനം നടത്തുകയായിരുന്നു.
വാഹനത്തിൽ ഘടിപ്പിക്കാവുന്ന സ്റ്റിക്കി ബോംബ് ഉപയോഗിച്ചായിരുന്നു സ്‌ഫോടനമെന്നാണ് നിഗമനം. അഞ്ച് പേർക്കും സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. നാല് വർഷമായി അഫ്ഗാൻ വ്യോമ സേനയിൽ പൈലറ്റാണ് അസീമി. യുഎസ് നിർമിത യുഎച്ച് 60 ബ്ലാക്ക് ഹാക്ക് ഹെലികോപ്ടർ പറത്തുന്നതിൽ വിദഗ്ധനായിരുന്നു. നേരത്തെ മുതൽ അസീമിക്ക് സുരക്ഷാ ഭീഷണിയുണ്ടായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ വർഷമാണ് അദ്ദേഹം കുടുംബവുമൊത്ത് കാബുളിലേക്ക് മാറിയത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു. താലിബാൻ വക്താവ് സബീഹുളള മുഹാജിദ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ സേന പിൻമാറിയതോടെ അഫ്ഗാനിലെ താലിബാൻ ശക്തികേന്ദ്രങ്ങളിൽ ആക്രമണങ്ങൾ തുടരുകയാണ്. അതിനിടയിലാണ് സംഭവം.
കഴിഞ്ഞ ദിവസം സർക്കാറിന്റ മാദ്ധ്യമ – ഇൻഫർമേഷൻ മേധാവി ദവാ ഖാൻ മെനാപാലിനെ വെടിവെച്ചുകൊന്നിരുന്നു. കാബൂളിലെ ദാരുൽ അമൻ റോഡിൽ വെച്ചായിരുന്നു മെനാപാലിന് നേരെ ആക്രമണം നടന്നത്.
Comments