ആലപ്പുഴ : യുവതിയെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തിൽ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ് എടുത്തു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അംഗമായ അജീഷിനെതിരെയാണ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
കഴിഞ്ഞ മാസം 29 നായിരുന്നു കേസിന് ആസ്ദപമായ സംഭവം. ആമയിട സ്വദേശിനിയായ യുവതിയെയാണ് അജീഷ് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചത്. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് കേസ് എടുക്കാതെ ഒത്തു തീർപ്പിന് ശ്രമിക്കുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിയ്ക്ക് നൽകിയ പരാതിയിലാണ് ഇപ്പോൾ ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
പ്രദേശത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ് യുവതി. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിന് പുറമേ അജീഷ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. പരാതി നൽകിയതിന് പിന്നാലെ യുവതിയെ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചിരുന്നു. എന്നാൽ ഇത് പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ പോലീസും യുവതിയെ സ്റ്റേഷനിൽ വിളിച്ച് ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു.
എന്നാൽ അന്നേ ദിവസം അജീഷ് ഹാജരാകാതിരുന്നതിനാൽ ആ ശ്രമവും പാളി. തുടർന്ന് യുവതിയെ മൊഴിയെടുത്ത് പറഞ്ഞുവിടുകയായിരുന്നു. ഇതു കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും പോലീസ് കേസ് എടുക്കാതിരുന്നതിനെ തുടർന്നാണ് ജില്ലാ പോലീസ് മേധാവിയ്ക്ക് യുവതി പരാതി നൽകിയത്.
Comments