കാട്ടാക്കട: നെയ്യാർ തീരത്ത് വീണ്ടും ചീങ്കണ്ണി ഭീതി. മായം പുട്ടുകല്ല് കുരിശ്ശടിയ്‌ക്ക് സമീപം വെള്ളം കയറിയ കശുമാവ് തോട്ടത്തിൽ ചീങ്കണ്ണിയെ കണ്ടെന്ന് നാട്ടുകാർ പറയുന്നു. രണ്ട് ദിവസം മുൻപും ഇവിടെ ചീങ്കണ്ണിയെ കണ്ടിരുന്നു. തുടർന്ന് പ്രദേശവാസികൾ വനംവകുപ്പിനെ വിവരം അറിയിച്ചു.
വനംവകുപ്പെത്തി പരിസരം പരിശോധിച്ചെങ്കിലും ചീങ്കണ്ണിയെ കണ്ടെത്താനായില്ല. വർഷങ്ങളായി ചീങ്കണ്ണി ഭീതി നിലനിൽക്കുന്ന സ്ഥലമാണ് നെയ്യാർ റിസർവോയർ തീരം. മൂന്ന് മനുഷ്യ ജീവനുകൾ ചീങ്കണ്ണിയുടെ ആക്രമണത്തിൽ നഷ്ടമായിട്ടുണ്ട്. കൂടാതെ ഒട്ടേറെ പേർക്ക് അംഗവൈകല്യവും സംഭവിച്ചിട്ടുണ്ട്.
രാത്രി കാലങ്ങളിൽ തീരത്തിന് സമീപത്തെ വീടുകളിലുള്ള വളർത്തു മൃഗങ്ങളെ ചീങ്കണ്ണി ഇരയാക്കുന്നതും പതിവായിരുന്നു. സംഭരണിയിൽ ജലനിരപ്പ് ഉയർന്ന നിലയിലാണ്. ഇതുകൊണ്ട് തന്നെ തീരത്തോട് ചേർന്ന് കൃഷി ഭൂമിയെല്ലാം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ഇതുകാരണം റിസർവോയറിലെ ചീങ്കണ്ണികൾ നീന്തി തീരത്തേയ്‌ക്ക് കയറാൻ സാദ്ധ്യതയുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്.
Comments