സിഡ്‌നി :കൊറോണ നിയന്ത്രണങ്ങൾ കർശനമാക്കാൻ സിഡ്‌നി മഹാനഗരത്തിൽ 20, 000 പോലീസുകാരെ വിന്യസിച്ച് ഓസ്‌ട്രേലിയൻ സർക്കാർ. രോഗവ്യാപനം പിടിച്ചുനിർത്താൻ നടപ്പിലാക്കുന്ന ‘ ഓപ്പറേഷൻ സ്റ്റേ അറ്റ് ഹോം ‘ പദ്ധതി നാളെ മുതൽ സിഡ്‌നി ഉൾപ്പെടുന്ന ന്യൂ സൗത്ത് വെയിൽസ് (എൻ. എസ്. ഡബ്ലിയു) സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും.
സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തും. പോലീസിന്റെ എല്ലാ വിഭാഗങ്ങളും പദ്ധതിയുടെ ഭാഗമായി രംഗത്തിറങ്ങും. ഡോഗ് – ബോംബ് സ്‌ക്വാഡുകളുടെ സേവനവും നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ഉപയോഗപ്പെടുത്തും. ക്വാറന്റൈൻ ലംഘിക്കുന്നവർ 5,000 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 2.75 ലക്ഷം ഇന്ത്യൻ രൂപ) പിഴയൊടുക്കണം. എൻ. എസ്. ഡബ്ലിയുവിൽ ഇന്നലെ 500 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. 4 മരണങ്ങളും സ്ഥിരീകരിച്ചു.
സിഡ്‌നിയിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗൺ ദീർഘിപ്പിക്കുമെന്ന് ന്യൂ സൗത്ത് വെയിൽസ് ഗവർണർ ഗ്ലാഡിസ് ബെരെജിക്ലിയൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പരമാവധി ജനങ്ങൾക്ക് വാക്‌സിനേഷൻ നൽകിയതിന് ശേഷം മ്ാത്രമേ നിയന്ത്രണങ്ങൾ പിൻവലിക്കൂവെന്നും അവർ കൂട്ടിച്ചേർത്തു.
ടാസ്മാനിയ, നോർത്തേൺ ടെറിട്ടറി എന്നീ സംസ്ഥാനങ്ങളിൽ രോഗ ബാധിതർ ആരും തന്നെ ഇല്ല. ലോക്ഡൗൺ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കർശന ഉപാധികളോടെ മാത്രമേ സ്വകാര്യ വാഹനയാത്ര അനുവദിക്കുന്നുളളു. പൊതുഗതാഗതം പൂർണ്ണമായി നിർത്തിവെച്ചു. ഒരേ വീട്ടിൽ താമസിക്കുന്ന ബന്ധുക്കൾക്ക് മാത്രമാണ് കൂടെ യാത്രക്ക് അനുമതി.
Comments