ന്യൂഡൽഹി: പാർലമെന്റിൽ നടക്കുന്ന സംവാദങ്ങൾ ക്രിയാത്മകവും ഗുണകരവുമല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. സുപ്രീം കോടതിയിൽ സംഘടിപ്പിച്ച 75-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
രാജ്യത്തെ സ്വാതന്ത്ര്യസമര സേനാനികളിൽ ഭൂരിഭാഗവും നിയമവ്യവസ്ഥയുമായി ബന്ധമുള്ളവരോ അഭിഭാഷകരോ ആയിരുന്നു. ആദ്യ ലോക്‌സഭയിലും രാജ്യസഭയിലും നിയമജ്ഞരായ അംഗങ്ങളാണ് അധികവുമുണ്ടായിരുന്നത്. അതിനാൽ ക്രിയാത്മകവും ഗുണകരവുമായ ചർച്ചകളും സംവാദങ്ങളുമാണ് സഭകളിൽ അന്നുണ്ടായിരുന്നത്. എന്നാലിന്ന് അത്തരം സംവാദങ്ങളുടെ അഭാവം പാർലമെന്റിലെ ദൗർഭാഗ്യകരമായ സ്ഥിതിയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും ഇത് നിയമനിർമാണ വ്യവസ്ഥയുടെ ഭാരം വർദ്ധിപ്പിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
രാജ്യസേവനത്തിനും പൊതുപ്രവർത്തനങ്ങൾക്കുമായി അഭിഭാഷകർ തങ്ങളുടെ സമയം സംഭാവന ചെയ്യണം. തൊഴിൽ രംഗത്ത് മാത്രം ഒതുങ്ങുന്നതാവരുത് അഭിഭാഷകരുടെ ജീവിതമെന്നും ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു.
Comments