ഷില്ലോങ്ങ്: മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്ങ്മയുടെ സ്വകാര്യ വസതിക്ക് നേരെ പെട്രോൾ ബോംബുകൾ എറിഞ്ഞു. മുൻ വിമത നേതാവിന്റെ മരണത്തിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് സംഭവം. ഷില്ലോങ്ങിൽ രണ്ട് ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചു. നശീകരണവും തീവെപ്പും റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും വിച്ഛേദിക്കപ്പെട്ടു.
മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലായിരുന്നു താമസിച്ചിരുന്നത്. സംഭവത്തിൽ ആർക്കും പരിക്കുകളില്ല.
അസമിൽ നിന്നുള്ള ഒരു വാഹനവും ഷില്ലോങ്ങിൽ വെച്ച് ആക്രമിക്കപ്പെട്ടു. ഡ്രൈവറിന് ഗുരുതരമായി പരിക്കേറ്റു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കല്ലേറുകൾ നടന്നതുൾപ്പടെ നിരവധി അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ക്രമസമാധാന പ്രശ്നങ്ങൾ കാരണം ഷില്ലോങ്ങിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കർഫ്യൂ തുടരുന്നതുവരെ അസമിൽ നിന്നുള്ളവർ ഷില്ലോങ്ങിലേക്ക് പോകരുതെന്ന് അസം പോലീസ് സ്പെഷ്യൽ ഡിജിപി ജിപി സിംഗ് ട്വീറ്ററിലൂടെ അറിയിച്ചു.
Comments