ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മുതൽ. ലീഡ്‌സിലാണ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റിൽ നേടിയ ത്രസിപ്പിക്കുന്ന ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. പേസ് നിരയുടെ കരുത്തിൽ നേടിയ രണ്ടാം ടെസ്റ്റിലെ ജയം ഇന്ത്യക്ക് കരുത്ത് ഇരട്ടിയാക്കിയിരിക്കുകയാണ്.
മുഹമ്മദ് സിറാജും ബൂമ്രയും ഷമിയും ഇഷാന്തും മികച്ച ഫോമിലുള്ളതാണ് ഇന്ത്യക്ക് ഗുണമാകുന്നത്. ബൗളിംഗ് നിരയിൽ ഷാർദ്ദൂലിന്റെ പരിക്കുമൂലമാണ് ഇഷാന്തിനെ കളിപ്പിച്ചത്. എന്നാൽ രണ്ടാം ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാന്തിനെ മാറ്റുമോ എന്നത് കണ്ടറിയണം. അതേസമയം ഓൾറൗണ്ടറെന്ന നിലയിൽ ഷാർദ്ദൂലിന് ഉൾപ്പെടു ത്താനും സാദ്ധ്യതയുണ്ട്. ബാറ്റിംഗിൽ അപ്രതീക്ഷിത പ്രകടനത്തോടെ ഷമിയും ബൂമ്രയും തിളങ്ങിയതാണ് ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷയും തകർത്തത്.
ബാറ്റിംഗിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ചേതേശ്വർ പൂജാരയും അജിങ്ക്യാരഹാനേയും ഫോമിലെത്താത്തത് ഇന്ത്യയുടെ മദ്ധ്യനിരയിൽ വലിയ ക്ഷീണമാണ് ഉണ്ടാക്കുന്നത്. സൂര്യകുമാർ യാദവിനെ മദ്ധ്യനിരയിലേക്ക് ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. അതിവേഗം റൺസ് നേടാൻ ശേഷിയുള്ളതിനാൽ ഋഷഭ് പന്തിനും രവീന്ദ്രജഡേജയ്‌ക്കും കൂട്ടായിമാറാനും സൂര്യകുമാറിനാകും എന്നാണ് കണക്കുകൂട്ടുന്നത്. ഇതിനിടെ ബാറ്റിംഗിൽ മികച്ച ടെസ്റ്റ് റെക്കോഡുള്ള അശ്വിനെ ഉൾപ്പെടുത്താത്തതിലും വിമർശനം ഉയരുന്നുണ്ട്.
മികച്ച ബൗളറായ മാർക്ക് വുഡിന് പരിക്കേറ്റതാണ് ഇംഗ്ലണ്ടിനെ വിഷമത്തിലാക്കുന്നത്. സ്റ്റുവർട്ട് ബ്രോഡിന് പിന്നാലെ മികച്ച ബൗളറുടെ അസാന്നിദ്ധ്യം ആതിഥേയർക്ക് കനത്ത തിരിച്ചടിയാണ്. ജയിംസ് ആൻഡേഴ്‌സണിലും റോബിൻസണിലുമാണ് ഇനി പ്രതീക്ഷ. ബാറ്റിംഗിൽ റൂട്ടിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് മുന്നേറുന്നത്. റൂട്ടിന്റേയും ബെയർസ്‌റ്റോ വിന്റേയും ഹോംഗ്രൗണ്ടെന്നത് ഇംഗ്ലണ്ട് മുതലാക്കുമെന്നാണ് മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ പറയുന്നത്.
Comments