ന്യൂഡൽഹി : അഫ്ഗാനിൽ നിന്നും താലിബാൻ മോചിപ്പിച്ച ഭീകരർ ഇന്ത്യയെ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. പുറത്തിറങ്ങിയ ജെയ്‌ഷെ മുഹമ്മദ് ഭീകരർ രാജ്യത്ത് വൻ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതായാണ് രഹസ്യന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. ഇതിനായി നൂറോളം ഭീകരർ രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
ജയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട് കിടക്കുന്ന സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ നിന്നാണ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട സൂചനകൾ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്. ചില സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ കശ്മീരിനായി നീങ്ങാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതായും രഹസ്യന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇതിനോടകം തന്നെ താലിബാനും ജെയ് ഷെ മുഹമ്മദ് മുതിർന്ന നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയെ ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കങ്ങൾക്ക് താലിബാന് എല്ലാവിധ പിന്തുണയും ജെയ് ഷെ മുഹമ്മദ് ഉറപ്പു നൽകി. അഫ്ഗാനിസ്താനിൽ താലിബാൻ നടത്തുന്ന ഓരോ ചുവടുവെയ്പ്പും പാകിസ്താന് ഗുണം ചെയ്യുന്നതാണെന്നും അധികൃതർ പറഞ്ഞു.
Comments