ലക്‌നൗ : ഇന്ത്യയുടെ വജ്രായുധമായ ബ്രഹ്മോസ് മിസൈലിന്റെ നിർമ്മാണം ആരംഭിക്കാൻ ഒരുങ്ങുകയാണ് ഉത്തർപ്രദേശ്. നിർമ്മാണ കേന്ദ്രത്തിനായി ഇതിനോടകം തന്നെ സർക്കാർ ഭൂമി അനുവദിച്ചുകഴിഞ്ഞു. സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്ന സഹകരണം പ്രതിരോധ മേഖലയ്‌ക്ക് പുത്തൻ പ്രതീക്ഷയാണ് നൽകുന്നത്. പ്രതിരോധമേഖലയുടെ ഉണർവിനേക്കാൾ സംസ്ഥാനതത്തെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുകയാണ് യോഗി സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് വിലയിരുത്തൽ.
സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പുതുതലമുറയിൽപ്പെട്ട മിസൈലുകളാണ് യുപിയിൽ നിർമ്മിക്കാൻ ഒരുങ്ങുന്നത്. നിർമ്മാണം ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ 10,000 ത്തോളം വരുന്ന അഭ്യസ്ഥവിദ്യർക്കാണ് തൊഴിൽ ലഭിക്കുക. പദ്ധതിയുടെ ഭാഗമായി 500 വീതം എൻജിനീയർമാർക്കും, ടെക്‌നീഷ്യന്മാർക്കും നിയമനം നൽകും. 5,000 ത്തോളം ആളുകൾക്ക് മറ്റ് തൊഴിലുകൾ ലഭിക്കും. ഇത്തരത്തിൽ 15,00ത്തോളം പേർക്ക് വരുമാനമാർഗ്ഗമാകാൻ പുതിയ പദ്ധതിയ്‌ക്ക് കഴിയും.
യുപിയെ രാജ്യത്തെ എയറോസ്‌പേസ്, പ്രതിരോധ കേന്ദ്രമാക്കി മാറ്റാനും സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ബ്രഹ്മോസ് മിസൈലിന്റെ വിവിധ ഭാഗങ്ങൾ നിർമ്മിക്കുന്നതിനായി 200 ഓളം വ്യവസായ സംരംഭങ്ങൾ ആരംഭിക്കും. ഇത് സംസ്ഥാനത്തെ വ്യവസായ മേഖലയുടെ ഉണർവിന് കാരണമാകമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
മിസൈൽ നിർമ്മാണ കേന്ദ്രം ആരംഭിക്കാൻ 200 ഏക്കർ ഭൂമിയാണ് സർക്കാർ ബ്രഹ്മോസ് എയറോസ്‌പേസിന് അനുവദിച്ചിരിക്കുന്നത്. 300 കോടി ചിലവുവരുന്നതാണ് പദ്ധതി.
Comments