തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ പരിശോധനാ തന്ത്രം പുതുക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിന്റെ ഭാഗമായി ജില്ലകളിലെ വാക്സിനേഷൻ നില അടിസ്ഥാനമാക്കി പുതിയ ഗൈഡ് ലൈനും പുറപ്പെടുവിച്ചു. സമൂഹത്തിലെ രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതൽ പേരെ പരിശോധിക്കുതാണ് പുതിയ ‘ടെസ്റ്റിങ് തന്ത്ര’മെന്ന് മന്ത്രി അറിയിച്ചു.
സെന്റിനൽ, റാണ്ടം സാമ്പിളുകളെ അടിസ്ഥാനമാക്കി എല്ലാ ജില്ലകളും പരിശോധനകൾ നടത്തി കൊറോണ സാഹചര്യം വിലയിരുത്തും. എല്ലാ ജില്ലകളും റാണ്ടം സാമ്പിളുകൾ എടുത്ത് രോഗ ബാധകളുടെ പുതിയ കേന്ദ്രങ്ങളും ക്ലസ്റ്ററുകളും വിലയിരുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വാക്സിനെടുക്കാൻ അർഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നും വീണ ജോർജ് അറിയിച്ചു.
80 ശതമാനത്തിന് മുകളിൽ ആദ്യ ഡോസ് വാക്സിൻ എടുത്ത ജില്ലകളിൽ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ എല്ലാ രോഗലക്ഷണങ്ങളുള്ള വ്യക്തികൾക്കും ആർ.ടി.പി.സി.ആർ. പരിശോധന നടത്തുന്നതാണ്. ഈ സ്ഥലത്ത് സെന്റിനൽ സർവയലൻസിന്റെ ഭാഗമായി ആന്റിജൻ പരിശോധന നടത്തും. കടകൾ, മാളുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, ട്രാൻസിറ്റ് സൈറ്റുകൾ തുടങ്ങിയ ഉയർന്ന സാമൂഹിക സമ്പർക്കം ഉള്ള ആളുകൾക്കിടയിലാണ് ഈ പരിശോധന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ രോഗത്തിന്റെ സ്ഥിതി വിലയിരുത്താനുള്ള റാണ്ടം പരിശോധനയ്ക്കും ആന്റിജൻ മതിയാകും. 80 ശതമാനത്തിന് മുകളിൽ ആദ്യ ഡോസ് വാക്സിൻ എടുത്ത തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും ഈ രീതി പിന്തുടരുന്നതാണ്. രണ്ട് ഡോസ് വാക്സിൻ എടുത്ത് രണ്ടാഴ്ച കഴിഞ്ഞവരെ രോഗലക്ഷണമില്ലെങ്കിൽ റാണ്ടം പരിശോധനയിൽ നിന്നും ഒഴിവാക്കുന്നതാണ്. രോഗം സ്ഥിരീകരിച്ച് രണ്ട് മാസത്തിനകം ഉള്ളവരേയും ഇതിൽ നിന്നും ഒഴിവാക്കുമെന്ന് വീണ ജോർജ് അറിയിച്ചു.
ശേഖരിക്കുന്ന സാമ്പിളുകൾ കാലതാമസം കൂടാതെ ലാബുകളിലയച്ച് പരിശോധിച്ച് പോസിറ്റീവും നെഗറ്റീവുമായ ഫലങ്ങൾ എത്രയും വേഗം അപ് ലോഡ് ചെയ്യേണ്ടതാണെന്നും മന്ത്രി നിർദ്ദേശിച്ചു. ഇതിന് വിരുദ്ധമായി ചെയ്യുന്ന ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ആന്റിജൻ, ആർ.ടി.പി.സി.ആർ. ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന നടത്തി നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം രാജ്യത്തെ പ്രതിദിന രോഗികൾ പകുതിയും കേരളത്തിലാണ്. മുപ്പതിനായിരത്തിന് മുകളിലാണ് കേരളത്തിലെ പ്രതിദിന രോഗികളുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ശതമാനവും. അശാസ്ത്രീയ കൊറോണ പ്രതിരോധ നിയന്ത്രണങ്ങളാണ് രോഗവ്യാപനം കൂടുന്നതിന് കാരണമെന്നാണ് ഉയരുന്ന ആക്ഷേപം.
Comments