മുംബൈ: ഇന്ത്യാ-പാകിസ്താൻ അതിർത്തിയിൽ ഗണേശോത്സവ നാളുകളെ വീണ്ടും ഭക്തിസാന്ദ്രമാക്കി ഈശ്വർ ദീദി. മുംബൈയിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ ഗണപതി വിഗ്രഹം ശ്രീനഗറിലേക്ക് പതിവുപോലെ എത്തിക്കുകയാണ് ഈശ്വർ ദീദി എന്നപേരിൽ അറിയപ്പെടുന്ന കിരൺബാല ഇഷർ. കഴിഞ്ഞ ആറു വർഷമായി മുടങ്ങാതെ ഗണേശവിഗ്രഹം പൂഞ്ചിൽ എത്തിക്കുകയും ഭീകരരുടെ ഭീഷണികളെ വകവയ്ക്കാതെ ഗണേശോത്സവം നടത്തുകയും ചെയ്ത് പ്രസിദ്ധയായ വ്യക്തിയാണ് കിരൺബാല.
അതിർത്തിയിലെ രാജാവ് എന്ന പേരിലാണ് പൂഞ്ചിലെ ഗണേശ വിഗ്രഹത്തെ വിളിക്കാറ്. അതിർത്തി കാക്കുന്ന ജവാന്മാരുടെ രക്ഷ ഗണേശഭഗവാനെ ഏൽപ്പിച്ചിരിക്കുന്നുവെന്നാണ് കിരൺബാല പറയുന്നത്. പൂഞ്ച് ജില്ലയിലെ അതിർത്തിയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ഗണേശ വിഗ്രഹം വച്ച് ആരാധനയും ആഘോഷം നടത്തുന്നത്.
പ്രോഗ്രസ്സീവ് നേഷൺ എന്ന പേരിലെ സന്നദ്ധസംഘടനയാണ് ഗണേശോത്സവസംഘാടകർ. അതിർത്തി കാക്കുന്ന ജവാന്മാർക്കും പൊതു സമൂഹത്തിനിടയിൽ ഒരു പാലമായി പ്രവർത്തിക്കുന്ന സേവനരീതികളാണ് സംഘടനയുടെ അമരക്കാരിയായ കിരൺ ബാലയുടേത്. ദേശസുരക്ഷാ ബോധവൽക്കരണത്തിനും അതിർത്തി ഗ്രാമങ്ങളിലെ ക്ഷേമത്തിനുമായി നിരവധി പ്രവർത്തനങ്ങളാണ് കിരൺബാല ചെയ്യുന്നത്.
താൻ ഒരു സൈനിക കുടുംബത്തിലെ അംഗമാണെന്നും. ഗണേശചതുർത്ഥി ആഘോഷം എല്ലാവർഷവും നടത്താറുള്ളതാണെന്നും കിരൺബാല പറഞ്ഞു. വീട്ടിൽ വച്ചുള്ള ആരാധനയ്ക്കപ്പുറം രാജ്യസുരക്ഷാ സന്ദേശം പകരുന്ന അതിർത്തിയിലെ ഗണേശോത്സ വത്തിന് ഏറെ പ്രസക്തിയുണ്ടെന്നാണ് കിരൺ ബാല പറയുന്നത്.
Comments