ന്യൂഡൽഹി: ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്‌നും, പ്രതിരോധ മന്ത്രി പീറ്റർ ഡട്ടനും ഇന്ത്യയിലേയ്‌ക്ക്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി ചർച്ച നടത്തും.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പ്രതിരോധ സുരക്ഷാ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കും. ഇൻഡോ-പസഫിക്കിലെ തന്ത്രപ്രധാന സഹകരണം വർദ്ധിപ്പിക്കും. എന്നീ പ്രധാന വിഷയങ്ങളാണ് ഇരു രാജ്യങ്ങളും ചർച്ച ചെയ്യുക.
അഫ്ഗാന്റെ ഭരണം താലിബാൻ പിടിച്ചെടുത്തതോടെ അമേരിക്കയുടെയും റഷ്യയുടെയും സുരക്ഷാ ഏജൻസി മേധാവികൾ ഡൽഹിയിലെത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈനയും താലിബാനുമായുള്ള ബന്ധം പുറത്തായതോടെ റഷ്യയും അമേരിക്കയും ഇന്ത്യയുടെ കൂട്ടുപിടിച്ചു.
ഇന്ത്യയും, ഓസ്‌ട്രേലിയയും ക്വാഡ് സഖ്യത്തിന്റെ ഭാഗമാണ്. യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങൾ അടങ്ങുന്നതാണ് ക്വാഡ് സഖ്യം. ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷയെക്കുറിച്ച് സംഖ്യം ഇതിനോടകം തന്നെ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
അടുത്തിടെ നടന്ന മലബാർ നാവിക അഭ്യാസത്തിൽ ഓസ്‌ട്രേലിയൻ നാവികസേന പങ്കുചേർന്നിരുന്നു. ഇന്ത്യ, യുഎസ്, ജപ്പാൻ എന്നീ രാജ്യങ്ങളുടെ നാവികസേനയും അഭ്യാസത്തിൽ പങ്കെടുത്തു.
Comments