കോഴിക്കോട് : മിഠായിത്തെരുവിൽ ഇന്നലെ ഉണ്ടായ തീപ്പിടുതത്തെ കുറിച്ച് അഗ്നിശമന സേനാവിഭാഗം അന്വേഷണം തുടങ്ങി. അഗ്നി ബാധയുണ്ടായ ചെരുപ്പ് ഗോഡൗണിൽ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് രാവിലെ വിശദമായ പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണെന്നാണ് പ്രാഥമിക നിഗമം.
റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കുമെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് മൊയ്തീൻ പളളി റോഡിലുള്ള ചെരുപ്പ് ഗോഡൗണിന്റെ രണ്ടാം നിലയിൽ തീപിടുത്തം ഉണ്ടായത്.
നിമിഷങ്ങൾക്കുള്ളിൽ തീആളിപ്പടർന്നു. അപകടം നടന്നയുടൻ തന്നെ കടയ്‌ക്കുള്ളിലെ ജീവനക്കാരെ പൂർണമായും പുറത്തെത്തിച്ചതിനാൽ ആളപായമില്ല. 10 ഓളം ജീവനക്കാർ അപകട സമയത്ത് ഉള്ളിലുണ്ടായിരുന്നു.
നാട്ടുകാരുടെയും കടയുടമകളുടെയും ചുമട്ടുതൊഴിലാളികളുടെയും അവസരോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. സംഭവം അറിഞ്ഞയുടൻ തന്നെ തന്നെ ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായി അണയ്‌ക്കാനായത്.
Comments