ഭോപ്പാൽ: നീമച്ച് ജില്ലയിൽ കള്ളനെന്ന് ആരോപിച്ച് ഓടുന്ന ലോറിയിൽ കെട്ടി വലിച്ചിഴച്ചു കൊന്ന ആദിവാസി യുവാവിന്റെ കുടുംബത്തിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സഹായഹസ്തം. ബനാഡാ സ്വദേശിയായ കാൻഹിയ ബീൽ ആണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് എല്ലാ വിധ സാമ്പത്തിക സഹായവും നൽകും. കൂടാതെ, യുവാവിന്റെ മകന്റെ പഠന ചെലവും സർക്കാർ വഹിക്കും. കുടുബത്തിലെ എല്ലാ അംഗങ്ങൾക്കും രണ്ട് ലക്ഷം രൂപ വീതം സഹായധനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗ്രാമത്തിൽ മോഷണം നടത്തിയത് ഇയാളാണെന്ന് ആരോപിച്ചാണ് നാട്ടുകാർ കാൻഹിയ എന്ന യുവാവിനെ പിടികൂടുന്നത്. എട്ട് പേർ അടങ്ങുന്ന സംഘം ഇയാളുടെ ഇരുകാലുകളിലും കയറിട്ട് ബന്ധിച്ചശേഷം ഓടുന്ന ട്രക്കിൽ കെട്ടി റോഡിലൂടെ വലിച്ചിഴയ്‌ക്കുകയായിരുന്നു. ചെരുപ്പിട്ട കാലുകൊണ്ട് സംഘം കാൻഹയുടെ മുഖത്ത് ചവിട്ടുകയും ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം ഇവർ പോലീസിനെ വിളിച്ച് തങ്ങൾ കള്ളനെ പിടികൂടിയതായി അറിയിച്ചു.
സംഭവസ്ഥലത്തെത്തിയ പോലീസാണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിലാക്കിയത്. ഇവിടെനിന്ന് നീമച്ചിലെ ജില്ലാ ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ഉൾപ്പെട്ട എട്ട് പ്രതികൾക്കെതിരേ പോലിസ് കൊലക്കുറ്റതിന് കേസ് എടുത്തിരുന്നു. ഇതിൽ ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു. അവശേഷിക്കുന്ന ഒരാളെ വൈകാതെ അറസ്റ്റു ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Comments