കൊല്‍ക്കത്ത: ഭബാനിപുരിൽ ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക ടിബ്രേവാളിന് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കൊറോണ പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആരോപിച്ചാണ് ഭബാനിപൂർ മണ്ഡലം റിട്ടേണിംഗ് ഓഫീസർ ടിബ്രേവാളിന് നോട്ടീസ് അയച്ചത്. ഇന്ന് വൈകുന്നേരം 5 മണിക്ക് മറുപടി നൽകാനും ട്രിബ്രേവാളിനോട് റിട്ടേണിംഗ് ഓഫീസർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ടിബ്രേവാൾ തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകിയതായാണ് റിപ്പോർട്ടുകൾ .
നാമനിർദ്ദേശ പത്രിക സമർപ്പിച്ച ദിവസം ബിജെപി സ്ഥാനാർത്ഥി മാതൃകാ പെരുമാറ്റച്ചട്ടവും കൊറോണ പ്രോട്ടോക്കോളും ലംഘിച്ചെന്ന പരാതിയിലാണ് റിട്ടേണിംഗ് ഓഫിസറുടെ നടപടി. വിശദീകരണം സമർപ്പിച്ചില്ലെങ്കിൽ അടുത്ത ഒരാഴ്ചക്കാലം മണ്ഡലത്തിൽ പ്രചാരണം നിഷേധിക്കാനായിരുന്നു റിട്ടേണിംഗ് ഓഫിസർ തീരുമാനിച്ചിരുന്നത്.
ഭബാനിപുര്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്കെതിരെയാണ് പ്രിയങ്ക ടിബ്രേവാളിന് മത്സരിക്കുന്നത്. ബിജെപിയിലെ യുവനേതാവായ പ്രിയങ്ക മമതയ്‌ക്ക് വലിയ വെല്ലുവിളിയാണ് പ്രചാരണത്തിലൂടെ നൽകുന്നത്. ഇതിന്റെ ഭാഗമായാണ് ടിബ്രേവാളിനെതിരായ റിട്ടേണിംഗ് ഓഫിസറുടെ നടപടിയെന്ന് ബിജെപി ആരോപിച്ചു.
ഭബാനിപൂർ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ക്രിമിനൽ കേസുകളെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്ന് ആരോപിച്ച് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. നിലവിലുള്ള ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിൽ ബാനർജി പരാജയപ്പെട്ടു .ഇതിന്റെ ഭാഗമായാണ് വ്യാജ ആരോപണങ്ങളുമായി മുഖ്യമന്ത്രി രംഗത്തെത്തുന്നതെന്ന് ടിബ്രേവാളിന്റെ തിരഞ്ഞെടുപ്പ് ഏജന്റ് സജൽ ഘോഷ് ഭബാനിപൂർ നിയമസഭാ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർക്ക് വിശദീകരണം നൽകിയിട്ടുണ്ട്.
ഭബാനിപ്പൂരിലെ തിരഞ്ഞെടുപ്പ്, അനീതിക്കെതിരായ പോരാട്ടമാണെന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പുറത്തിറങ്ങിയ പ്രിയങ്ക മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ‘ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നന്ദിഗ്രാമില്‍ സംഭവിച്ച കാര്യങ്ങള്‍ ആവര്‍ത്തിക്കുവാന്‍ ഭബാനിപൂരിലെ ജനങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്ക് ഇത് അനീതിക്കെതിരായ പോരാട്ടമാണ്. ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ഭബാനിപൂര്‍ നിവാസികള്‍ക്ക് ഒരു വലിയ അവസരം ലഭിച്ചിരിക്കുകയാണ്. നിങ്ങള്‍ മുന്നോട്ടുവന്ന് ചരിത്രം സൃഷ്ടിക്കണം’, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രിയങ്ക പറഞ്ഞു.
മമത ബാനര്‍ജിയുടെ പഴയ കോട്ടയാണ് ഭബാനിപുര്‍. 2011 ലും 2016 ലും രണ്ടുതവണ വന്‍ ഭൂരിപക്ഷത്തില്‍ മമത മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനര്‍ജി തന്റെ കോട്ടയായ ഭബാനിപുര്‍ മണ്ഡലത്തില്‍നിന്ന് മാറി നന്ദിഗ്രാമില്‍ മത്സരിക്കുകയായിരുന്നു. സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ചാണ് മമത ഇവിടെ മത്സരിച്ചത്. എന്നാൽ ടിഎംസിയുടെ അധികാര കുത്തകയായ നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് മമതയ്‌ക്ക് അടിയറവ് പറയേണ്ടി വന്നു.
Comments