കൊച്ചി: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശം കത്തിനിൽക്കെ ലഹരിക്കടത്ത് കേസുകളിൽ പ്രതികളാകുന്ന യുവാക്കളുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിക്കുന്നു. എക്സൈസ് കമ്മീഷ്ണർ സംസ്ഥാന സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് യുവാക്കളുടെ പങ്കാളിത്തം വർദ്ധിക്കുന്നതായുളള കണക്കുകൾ. ലഹരി വസ്തുക്കൾ എത്തിക്കുന്നതിനും വിതരണത്തിനും മാഫിയകൾ വിദ്യാർത്ഥികളെയും യുവതികളെയും ഉപയോഗപ്പെടുത്തുന്നത് സംസ്ഥാനത്ത് വ്യാപകമാണെന്നും റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ലഹരിക്കടത്ത് കേസുകളിൽ പ്രതികളായ 3,791 പേരിൽ 514 പേരും 21 വയസിൽ താഴെയുള്ളവരാണെന്നും ഈ വർഷം ഇതുവരെ 518 യുവാക്കൾ സമാനമായ കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടെന്നും റിപ്പോർട്ടിലുണ്ട്. ലഹരി ഉപയോഗം തടയാൻ നിയമ ഭേദഗതി ഉൾപ്പെടെ ശുപാർശ ചെയ്യുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം എക്സൈസ് കമ്മീഷ്ണർ എസ് ആനന്ദകൃഷ്ണൻ സമർപ്പിച്ചത്.
എക്സൈസ് നടത്തുന്ന വിമുക്തി കേന്ദ്രത്തിൽ മയക്കുമരുന്നിന് അടിമപ്പെട്ട് ചികിത്സയിൽ കഴിയുന്ന യുവാക്കളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കാ ജനകമാണെന്നും സാമൂഹിക, സാമ്പത്തിക, ഗാർഹിക പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ലഹരി ഉപയോഗത്തിനെതിരെ നടത്തുന്ന പ്രചാരണം ശക്തിപ്പെടുത്തണമെന്നും കമ്മീഷണറുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. കേരളത്തിൽ ലഹരിവ്യാപാരം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ അന്വേഷണം സുഗമമാക്കാനുള്ള ശുപാർശകളും കമ്മീഷൻ നൽകിയിട്ടുണ്ട്.
ലഹരിമരുന്ന് മാഫിയക്കാരുടെ ഫോൺ കാൾ വിശദാംശങ്ങളടക്കം ശേഖരിക്കാൻ എക്സൈസ് വകുപ്പിന് നേരിട്ടി അനുമതി നൽകണണം. ലഹരികടത്തുകാരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും പിടിക്കപ്പെടുന്ന കേസുകളിലെ തെളിവ് ശേഖരിക്കുന്നതിനും ഫോൺകാൾ വിവരങ്ങൾ അത്യാവശ്യമാണെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. പോലീസാണ് നിലവിൽ വിവരങ്ങൾ എക്സൈസ് വകുപ്പിന് കൈമാറുന്നത്.
യുവാക്കളുടെ അമിതമായ പുകയില ഉപയോഗമാണ് യുവാക്കളെ ലഹരിയ്‌ക്ക് അടിമയാക്കുന്നത്. സംസ്ഥാനത്ത് നിലവിൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് പിടിച്ചാൽ 200 രൂപ മാത്രമാണ് പിഴ. ഇത് വർദ്ധിപ്പിച്ചാൽ ഒരു പരിധി വരെ അനാവശ്യ ലഹരി ഉപയോഗം തടയാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആനന്ദകൃഷ്ണന്റെ റിപ്പോർട്ടിൻമേൽ സർക്കാർ എന്ത് നടപടി സ്വീകരിക്കും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
Comments