കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ബിജെപി. കൊറോണ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനെ തുടർന്നാണ് പരാതി നൽകിയത്. ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് സജൽ ഘോഷാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്.
ബുധനാഴ്ചയായിരുന്നു സംഭവം. ഭബാനിപൂരിലെ ഗുരുദ്വാരയിൽ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു മമത മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ചത്. അനുവദനീയമായതിൽ കൂടുതൽ പ്രവർത്തകരുമായാണ് വോട്ടു ചോദിക്കാൻ എത്തിയത്. പ്രചാരണത്തിനിടെ സാമൂഹിക അകലം പാലിക്കുകയോ, ശരിയാംവിധം മാസ്‌ക് ധരിക്കുകയോ പ്രവർത്തകർ ചെയ്തിരുന്നില്ല.
കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെ മമത പെരുമാറ്റചട്ടം ലംഘിച്ചതായി ഘോഷ് നൽകിയ പരാതിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത മാസ്‌ക് ധരിക്കുകയോ സാനിറ്റസൈർ ഉപയോഗിച്ച് കൈകൾ ശുചിയാക്കുകയോ ചെയ്തില്ലെന്നും ഘോഷ് പരാതിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം ബിജെപിയുടേത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ വാദം.
Comments