അൾജിയേഴസ്: അൾജീരിയയിലെ മുൻ രാഷ്‌ട്രത്തലവൻ അബ്ദേൽ അസീസ് ബൗതേ ഫ്‌ലീക അന്തരിച്ചു. ‘ഫാന്റം പ്രസിഡന്റ്’ എന്ന വിളിപ്പേരിലറിയപ്പെട്ട അബ്ദേൽ അസീസ് തന്റെ 84-ാം വയസ്സിലാണ് അന്തരിച്ചത്. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. 2013ൽ പക്ഷാഘാതം വന്നശേഷം ആരോഗ്യം ക്ഷയിച്ചതോടെ പൊതുമദ്ധ്യത്തിലിറങ്ങുന്നത് നിർത്തുകയായിരുന്നു.
നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് 2014ൽ ഫാന്റം എന്ന സാങ്കല്പിക കഥാപാത്രത്തിന്റെ പേര് ജനങ്ങൾ നൽകിയത്. ഒരു തവണപോലും പൊതുമദ്ധ്യത്തിലിറങ്ങി വോട്ടുചോദിക്കാതെയാണ് 2014ൽ അധികാരത്തിലെത്തിയത്. കാണാമറയത്ത് ഇരുന്നതി നാലാണ് ഫാന്റം എന്ന പേരു വീണത്. 2019ൽ ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് ബൗതേ രാജിവെയ്‌ക്കുകയായിരുന്നു.
മൊറോക്കോയിൽ 1937ലാണ് ബൗതേ ഫ്‌ലീക ജനിച്ചത്. ഫ്രാൻസിനെതിരെ സ്വാതന്ത്ര സമരപ്രക്ഷോഭത്തിൽ ബൗതേ പങ്കെടുത്തില്ലെന്നാണ് വിമർശകർ പറയുന്നത്. നാഷണൽ ലിബറേഷൻ ആർമിയിൽ തന്റെ 19-ാം വയസ്സിൽ ചേർന്ന സൈനികനാണ് ബൗതേ. അൾജീരിയയെ ദീർഘകാലം നയിച്ച ചരിത്രമാണ് ബൗതേയിലൂടെ മൺമറഞ്ഞത്.
1962ൽ ഭരണകൂടത്തിന്റെ ഭാഗമായ ബൗതേ 25-ാം വയസ്സിൽ യുവജന-കായികവകുപ്പ് മന്ത്രിയായിരുന്നു. അടുത്ത വർഷം വിദേശകാര്യമന്ത്രിയായി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിദേശകാര്യമന്ത്രിയും ബൗതേഫ്‌ലീകയായിരുന്നു. 1974ൽ ബൗതേ ഫ്‌ലീക പലസ്തീൻ നേതാവ് യാസർ അറാഫത്തിന് ആദ്യമായി സ്വാഗതമോതി. ആഫ്രിക്കൻ വിഷയങ്ങളിലെ എതിർപ്പിനെ തുടർന്ന് ദക്ഷിണാഫ്രിക്കൻ ഉദ്യോഗസ്ഥരെ രാജ്യത്തുനിന്നും പുറത്താക്കിയും ബൗതേ തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നും വൃത്തിയായി വേഷം ധരിച്ച് നടന്നിരുന്ന ബൗതേഫ്‌ലീക പാശ്ചാത്യരാജ്യങ്ങൾക്ക് ഏറെ പ്രിയങ്കരനായ നേതാവായിരുന്നു.
Comments