കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകൻ കെ എം റോയ്(82) നിര്യാതനായി. അസുഖ ബാധിതനായി ദീർഘകാലം കിടപ്പിലായിരുന്നു. കൊച്ചി കടവന്ത്രയിലെ കെപി വള്ളോൻ റോഡിലെ വസതിയിൽ ഉച്ചയ്ക്ക് മൂന്നരയോടെയാണ് അന്ത്യം. സംസ്കാരം നാളെ തേവര സെന്റ് ജോസഫ് പള്ളിയിൽ.
പത്രപ്രവർത്തകൻ, നോവലിസ്റ്റ്, അധ്യാപകൻ എന്നീ നിലയിൽ പ്രസിദ്ധിയാർജിച്ച ബഹുമുഖ പ്രതിഭയാണ് അദ്ദേഹം. ഇപ്പോൾ കൊച്ചിൻ കപ്പൽശാല നിൽക്കുന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ വീട്. എറണാകുളം മഹാരാജാസ് കോളേജിൽ എംഎ വിദ്യാർഥിയായിരിക്കെ 1961 ൽ കേരളപ്രകാശം എന്ന പത്രത്തിൽ സഹപത്രാധിപരായി മാധ്യമപ്രവർത്തനം തുടങ്ങി. അതിനു ശേഷം ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു.
എക്കണോമിക് ടൈംസ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം യുഎൻഐ വാർത്താ ഏജൻസിയിലും പ്രവർത്തിച്ചു. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെ സജീവ പത്രപ്രവർത്തന രംഗത്ത് നിന്ന് വിരമിച്ചു. രണ്ടു പതിറ്റാണ്ടിലേറെ ആയി മംഗളം വാരികയിൽ പ്രസിദ്ധീകരിച്ച ഇരുളും വെളിച്ചവും എന്ന പംക്തി ശ്രദ്ധേയമായിരുന്നു.
ഇരുളും വെളിച്ചവും, കാലത്തിന് മുമ്പെ നടന്ന മാഞ്ഞൂരാൻ എന്നീ പുസ്തകങ്ങൾ രചിചിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂനിയൻ പ്രസിഡന്റ്, ഇന്ത്യൻ ഫെഡറേഷൻ ഒഫ് വർക്കിംഗ് ജേർണലിസ്റ്റ് സെക്രട്ടറി ജനറൽ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അമേരിക്കൻ ഫൊക്കാന അവാർഡ്, സഹോദരൻ അയ്യപ്പൻ പുരസ്കാരം, പ്രഥമ സിപി ശ്രീധരമേനോൻ സ്മാരക മാധ്യമ പുരസ്കാരം, മുട്ടത്തുവർക്കി അവാർഡ്, ഏറ്റവും നല്ല മുഖപ്രസംഗത്തിനുള്ള 1993ലെ ശിവറാം അവാർഡ്, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ലൈഫ്ടൈം അവാർഡ് എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Comments