തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ സർക്കാർ തീരുമാനം.നവംബർ ഒന്ന് മുതൽ സ്‌കൂൾ തുറക്കും.ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസുകളും 10,12 ക്ലാസുകളും തുടങ്ങും. നവംബർ 15 മുതൽ എല്ലാ ക്ലാസുകളും തുടങ്ങും. കോളേജുകൾ തുറക്കുന്നതിന് പിന്നാലെയാണ് സ്‌കൂളുകളും തുറക്കുന്നത്. ഒക്ടോബർ ആദ്യ വാരമാണ് നിയന്ത്രണങ്ങളോടെ കോളേജുകൾ തുറക്കുന്നത്.
പ്ലസ് വൺ പരീക്ഷയുമായി മുന്നോട്ട് പോകാൻ സുപ്രീംകോടതി തീരുമാനം വന്നതാണ് സ്‌കൂളുകൾ തുറക്കുന്നതിലും സർക്കാരിനെ പ്രേരിപ്പിക്കുന്നത്. ഡബ്ല്യുഐപിആർ മാനദണ്ഡത്തിൽ മാറ്റം വരുത്താനും അവലോകന യോഗത്തിൽ തീരുമാനമായി. ഒരു വാർഡിലെ ആകെ ജനസംഖ്യയിൽ എത്രപേർ രോഗികളാകുന്നുവെന്ന് കണക്കാക്കുന്ന ഡബ്ല്യുഐപിആർ എട്ടിൽ നിന്ന് 10 ആക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വാർഡുകൾ തുറക്കാനാണ് തീരുമാനം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിലും ബാറുകൾ തുറക്കുന്നതിലും ഇന്നത്തെ അവലോകന യോഗത്തിലും തീരുമാനമായില്ല. തീയറ്ററുകളും അടഞ്ഞ് തന്നെ കിടക്കും. ആദ്യഡോസ് വാക്‌സിനേഷൻ 80 ശതമാനം കടന്നതും കേരളത്തിന് അനുകൂല ഘടകമാണ്.
Comments