ശ്രീനഗർ : ജമ്മു കശ്മീരിൽ ലഷ്കർ ഇ ത്വയ്ബ ഭീകരരുടെ താവളം തകർത്തെറിഞ്ഞ് സുരക്ഷാ സേന. ഭീകരരെ അറസ്റ്റ് ചെയ്തു. ബന്ദിപ്പോര ജില്ലയിലെ ഹജിൻ മേഖലയിൽ നിന്നാണ് ഭീകരരെ പിടികൂടിയത്.
നാല് ലഷ്കർ ഭീകരരെയാണ് അറസ്റ്റ് ചെയ്തത്. ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സുരക്ഷാ സേന. തുടർന്ന് നടത്തിയ പരിശോധനയിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭീകരരെ അതി സാഹസികമായാണ് സുരക്ഷാ സേന പിടികൂടിയത്.
ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ ബന്ദിപ്പോര പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ ഭീകരരെ സുരക്ഷാ സേന ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങളും പരിശോധിക്കുന്നുണ്ട്.
രാവിലെ ഏറ്റുമുട്ടലിൽ ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലഷ്കർ ഭീകരരെ പിടികൂടിയത്. ഷോപ്പിയാൻ ജില്ലയിലെ ചിത്രാഗം ഗ്രാമത്തിലാണ് ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചത്. ഇന്നലെ രാത്രി ഗ്രാമം വളഞ്ഞ സുരക്ഷാ സേന ഭീകരന് കീഴടങ്ങാൻ അവസരം നൽകിയിരുന്നു. എന്നാൽ ഇതിന് വിസമ്മതിച്ച ഭീകരൻ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് വധിച്ചത്.
Comments