550 ൽപരം യുദ്ധകപ്പലുകൾ……..109 മിസൈൽ ബോട്ടുകൾ…….600 ൽപരം യുദ്ധവിമാനങ്ങൾ….. ലോകത്തെ ഏറ്റവും കരുത്തുള്ള നാവികസേനകളിൽ രണ്ടാം സ്ഥാനം ചൈനയ്‌ക്കാണ്. ഈ കരുത്താണ് ലോകരാജ്യങ്ങളെ അടക്കിവാഴണമെന്ന വ്യാമോഹം ചൈനയിൽ ഉണ്ടാക്കുന്നതും. ലോകത്തെ കരുത്തുള്ള നാവിക സേനകളിൽ ഏഴാമതാണ് ഇന്ത്യയെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ചൈന ഈ ലോകത്ത് ഏറ്റവും കൂടുതൽ ഭയക്കുന്ന രാജ്യവും ഇന്ത്യയാണ്.
ഇന്തോ പസഫിക് മേഖലയിലെ ഇന്ത്യയുടെ കരുത്താണ് ചൈനയിൽ ചങ്കിടിപ്പുളവാക്കുന്നത്. ഇന്ത്യയുടെ അന്തർവാഹിനികളോട് മുട്ടി നിൽക്കാൻ ചൈനീസ് നിർമ്മിത അന്തർവാഹിനികൾക്ക് നിലവിലെ കരുത്ത് പോര. അടുത്തിടെ കൂടുതൽ അന്തർവാഹിനികൾക്കായി ഇന്ത്യ ടെന്റർ കൊടുത്തുവെന്ന വാർത്തകൾ ചൈനയുടെ ചങ്കിടിപ്പ് ഉയർത്തുന്നു.
തായ്‌വാൻ കടലിടുക്കിനെചൊല്ലി അമേരിക്കയും, ചൈനയും തമ്മിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങൾ രൂക്ഷമായതോടെയാണ് ഇന്തോ-പസഫിക്കിൽ ലോകരാജ്യങ്ങൾ ശ്രദ്ധപതിപ്പിക്കാൻ ആരംഭിച്ചത്. തന്ത്രപ്രധാന മേഖലയും, സർവ്വോപരി സമുദ്രസമ്പത്തിനാൽ സമൃദ്ധമായതുമായ ഇന്തോ പസഫിക്കിൽ ചൈനയുടെ ഇടപെടൽ ഉണ്ടാക്കുന്ന അപകടം എത്രത്തോളം വലുതാണെന്ന തിരിച്ചറിവിൽ നിന്നായിരുന്നു ഇത്. ഇതോടെ മേഖലയിൽ ചൈനയ്‌ക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ച് നീങ്ങാൻ ആരംഭിച്ചു. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച ക്വാഡ് സഖ്യം ഇതിന്റെ ഫലമായിരുന്നു.
ഇന്ത്യയുടെയും അമേരിക്കയുടെയും സാന്നിദ്ധ്യമാണ് മേഖലയിലെ കൈവിട്ട കളിയിൽ നിന്നും ചൈനയെ പിന്നോട്ട് വലിക്കുന്നത്. ഇവിടെ ഇരു രാജ്യങ്ങളിൽ നിന്നും ഉണ്ടാകാൻ പോകുന്ന തിരിച്ചടി എത്ര വലുതാണെന്ന കാര്യത്തിൽ ചൈനയ്‌ക്ക് വ്യക്തമായ ബോദ്ധ്യമുണ്ട്. പ്രധാനമായും ഇന്ത്യയെയാണ് ഇവിടെ ചൈന അമേരിക്കയേക്കാൾ കൂടുതൽ ഭയക്കുന്നത്. ഇതിന് കാരണം ഇന്ത്യയുടെ പക്കലുള്ള അന്തർവാഹിനികളുടെ കരുത്താണ്. ഇന്തോപസഫിക് മേഖലയിൽ ഇന്ത്യയുടെ അന്തർവാഹിനികളോട് കിടപിടിക്കാൻ സാദ്ധ്യമല്ലെന്ന് ചൈനയ്‌ക്ക് നന്നായി അറിയാം.
ജിൻ ക്ലാസിലെ ആറാം തലമുറയിൽപ്പെട്ട അന്തർവാഹിനികളാണ് ചൈനയുടെ കൈവശം ഉള്ളത്. ഇവയുടെ നിർമ്മാണം ആകട്ടെ ചൈനയുടെ ഭൂപ്രകൃതിയ്‌ക്ക് അനുയോജ്യമായ രീതിയിലും. 7,200 കിലോ മീറ്റർ ദൂരപരിധിയിലുള്ള 12 ജെഎൽ 2 മിസൈലുകൾ വഹിക്കാൻ കഴിയാവുന്ന അന്തർവാഹിനികൾ അലാസ്‌ക, ഹവായ് തുടങ്ങിയ സമുദ്രമേഖലകളിൽ മാത്രം ഉപയോഗിക്കാൻ സാധിക്കുന്നവയാണ്. എന്നാൽ ഇന്ത്യയുടേതാകട്ടെ ലോകസമുദ്രങ്ങളിൽ ശത്രുക്കൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നവയും. ഇക്കാരണം കെണ്ടുതന്നെ ഇന്ത്യയുടെ അന്തർവാഹിനികളുമായി മത്സരിക്കാനും ചൈന ശ്രമം നടത്തുന്നുണ്ട്. ഇതിനിടെയാണ് കൂടുതൽ അന്തർവാഹിനികൾ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ തീരുമാനം…
ആറ് അന്തർവാഹിനികളാണ് നാവിക കരുത്ത് ഉയർത്തുന്നതിന്റെ ഭാഗമായി ഇന്ത്യ വാങ്ങാനൊരുങ്ങുന്നത്. ഇതിനായി 6.14 ബില്യൺ ഡോളറിന്റെ ടെണ്ടറിലാണ് പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചത്. ഇന്ത്യൻ കമ്പനിയായ മസ്‌ഗോൺ ഡോക്‌യാർഡ് ലിമിറ്റഡിനും, ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡിനുമാണ് ഇതിന്റെ നിർമ്മാണ ചുമതല നൽകിയിരിക്കുന്നത്. നിർമ്മാണത്തോട് അഞ്ച് വിദേശ കമ്പനികളും സഹകരിക്കും. 2023 ഓടെ തന്നെ ആദ്യ അന്തർവാഹിനി നാവിക സേനയ്‌ക്ക് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ.
പ്രതിരോധ മേഖലയിലെ ശക്തമായ എതിരാളിയായാണ് ഇന്ത്യയെ ചൈന കാണുന്നത്. ഗാൽവൻതാഴ്വരയിൽ ലഭിച്ച തിരിച്ചടി ചൈനയ്‌ക്ക് ഇന്ത്യയെന്താണെന്ന പാഠമായിരുന്നു. പ്രതിരോധ രംഗത്ത് ഇന്ത്യയോട് മത്സരിക്കാൻ വരും നാളുകളിൽ ചൈന കൂടുതൽ നീക്കങ്ങൾ നടത്തുമെന്നാണ് വിലയിരുത്തൽ.
Comments