കൊച്ചി:പുരാവസ്തു വിൽപനക്കാരൻ എന്നവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിന് ഉന്നതരുമായി ബന്ധമെന്ന് വിവരം. മോൻസൻ നടത്തിയ പത്ത് കോടി രൂപയുടെ തട്ടിപ്പുകൾ സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ബന്ധം മറയാക്കിയാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി.
ട്രാഫിക് ഐ.ജി ലക്ഷ്മണയടക്കം മോൻസനെ സഹായിച്ചതിന്റെ രേഖകൾ പുറത്തുവന്നതായാണ് റിപ്പോർട്ടുകൾ. മുൻ ഡിഐജി സുരേന്ദ്രനും മോൻസനുമായി അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ ദിവസം ലോക്‌നാഥ് ബെഹ്‌റ, മനോജ് എബ്രഹാം എന്നിവരോടൊത്തുള്ള മോൻസന്റ ചിത്രങ്ങൾ പുറത്തു വന്നിരുന്നു.
ടിപ്പുസുൽത്താന്റെ സിംഹാസനം, യൂദാസിന്റെ വെള്ളിനാണയങ്ങളിൽ രണ്ടെണ്ണം, യേശു മുഖം തുടച്ച വെള്ളത്തുണി, നബിയുടെ റാന്തൽവിളക്ക് തുടങ്ങിയവയെല്ലാം കൈവശമുണ്ടെന്നാണ് പുരാവസ്തു വിൽപനക്കാരനായ മോൻസൻ മാവുങ്കൽ വാദിച്ചിരുന്നത്. എന്നാൽ ചേർത്തലയിലെ ഒരു ആശാരി പണിത കസേരയാണ് ടിപ്പുവിന്റെ സിംഹാസനമെന്ന പേരിൽ മോൻസൺ വിറ്റതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പുരാവസ്തു തട്ടിപ്പിന് പുറമെ കോടിക്കണക്കിന് രൂപയുടെ കടം വാങ്ങിയും ഇയാൾ ആളുകളെ പറ്റിച്ചിട്ടുണ്ട്. പേരിന് മുന്നിലുള്ള ഡോക്ടറേറ്റ് പോലും വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
Comments