കൊച്ചി: അത്ഭുതങ്ങളുടെ കൂട്ടുകാരനെന്ന വിശേഷണവുമായി നടന്നിരുന്ന പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ ഉന്നത രാഷ്‌ട്രീയ, പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇടപാടുകൾ നടത്തിയ വിവരങ്ങൾ പുറത്ത്. പരാതിക്കാരിൽ നിന്നാണ് മോൻസന് മുൻ ഡിഐജി എസ്. സുരേന്ദ്രനുമായും കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനുമായും അടുത്ത ബന്ധമാണെന്നുള്ള വിവരങ്ങൾ പുറത്തായത്.
ഏറ്റവും ഒടുവിൽ പുറത്തു വന്നത് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനോടൊപ്പമുള്ള മോൻസൻ മാവുങ്കലിന്റെ ചിത്രങ്ങളാണ്. 25 ലക്ഷം രൂപ മോൻസന് കൈമാറിയത് കെ. സുധാകരന്റെ സാന്നിധ്യത്തിലാണെന്ന് പരാതിക്കാരൻ പറയുന്നു. ഇതിനായി കലൂരിലെ മോൻസന്റെ വീട്ടിൽ സുധാകരൻ എത്തിയെന്നും പരാതിയിലുണ്ട്. 2018 നവംബറിലായിരുന്നു ആ കൂടിക്കാഴ്ച. ഡൽഹിയിലെ വിഷയങ്ങൾ പരിഹരിക്കാമെന്ന് സുധാകരൻ വാക്കുനൽകിയതായും ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയിൽ പറയുന്നു.
ഇതേസമയം മറ്റൊരു പരാതിക്കാരനായ യാക്കൂബ് തന്റെ 25 ലക്ഷം രൂപ മോൻസന് നൽകിയത് മുൻ ഡിഐജി സുരേന്ദ്രന്റെ വീട്ടിൽ വച്ചാണെന്നാണ് വെളിപ്പെടുത്തൽ. ഇടപാട് നടക്കുമ്പോൾ സുരേന്ദ്രൻ ഡിഐജിയാണ്. ഡിഐജിയെക്കൊണ്ട് സംസാരിച്ചാണ് പല കാര്യങ്ങളും സമ്മതിപ്പിച്ചതെന്നും പരാതിക്കാരൻ പറഞ്ഞു. മോൻസന്റെ വീട്ടിൽ പോകുമ്പോഴെല്ലാം ഡിഐജിയുടെ വാഹനം അവിടെ കാണാറുണ്ടെന്നും പരാതിക്കാരൻ വ്യക്തമാക്കി.
2019ൽ രണ്ട് കോടിയിലധികം രൂപ പരാതിക്കാരനിൽ നിന്ന് ആവശ്യപ്പെട്ട മോൻസന് തുക കിട്ടാതായപ്പോൾ ഡിഐജിയുടെ വീട്ടിലേക്ക് വിളിപ്പിച്ച് സംസാരിക്കുകയായിരുന്നു. തുടർന്ന് സുരേന്ദ്രൻ കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിക്കുകയും 25 ലക്ഷം രൂപ പരാതിക്കാരൻ മോൻസന് നൽകുകയും ചെയ്തു. പണം മടക്കി തരാൻ വൈകുമ്പോൾ ഉന്നതരുടെ പേരുപറഞ്ഞാണ് മോൻസൻ ഒഴിഞ്ഞുമാറിയിരുന്നതെന്നും പരാതിയിൽ വ്യക്തമാണ്.
മോൻസനെതിരെ ബിസിനസ് ഗ്രൂപ്പ് നൽകിയ ആറ് കോടിയുടെ തട്ടിപ്പ് കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത് റദ്ദാക്കാൻ ഐജി ലക്ഷ്മണ ആവശ്യപ്പെട്ടതായും വിവരമുണ്ട്. മോൻസന്റെ ആവശ്യപ്രകാരം കേസന്വേഷണം ചേർത്തല സിഐക്ക് നൽകാൻ അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടതായും പുറത്തുവരുന്നു. പക്ഷേ പരാതിക്കാരുടെ എതിർപ്പിനാലും ഇന്റലിജൻസ് റിപ്പോർട്ട് പരിഗണിച്ചും ഈ നീക്കം തടയപ്പെട്ടു.
അതിപുരാതനമായ കോടിക്കണക്കിന് വിലപിടിപ്പുള്ള വസ്തുക്കൾ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന മോൻസന്റെ പക്കൽ ചേർത്തലയിലെ ആശാരി പണിത കസേരയാണ് ടിപ്പുവിന്റെ സിംഹാസനമെന്ന പേരിൽ പ്രദർശിപ്പിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Comments