കൊച്ചി: പുരാവസ്തു വിൽപനയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട കോടതി മോൻസന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്.
അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് ക്രൈംബ്രാഞ്ച് നൽകിയത്. മൂന്ന് ദിവസം അനുവദിച്ച കോടതി, സെപ്റ്റംബർ 30ന് വൈകിട്ട് നാല് മണിക്ക് മോൻസനെ കോടതിയിൽ ഹാജരാക്കണമെന്ന് നിർദേശിച്ചു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കും.
അതേസമയം കൊച്ചിയിലെ കലൂരിലുള്ള മോൻസന്റെ വീട്ടിൽ വനംവകുപ്പും പോലീസും പരിശോധന നടത്തി. ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പരിശോധന. പോലീസ് തിരച്ചിൽ പൂർത്തിയായെങ്കിലും വനംവകുപ്പിന്റെ പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം മറ്റ് വകുപ്പുകളും മോൻസന്റെ വീട്ടിൽ എത്തിയിരുന്നു. ഇതിനിടെ രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് മോൻസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയും ചെയ്തു.
Comments