കൊച്ചി: പുരാവസ്തു വിൽപനയുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെ ഇന്ന് ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്യും. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുക. തട്ടിപ്പിനിരയായ കൂടുതൽ പേർ ഇന്ന് മൊഴി നൽകും. കേസിൽ മറ്റ് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നതിൽ അന്വേഷണ സംഘം വ്യക്തത വരുത്തും.
ചൊവ്വാഴ്ചയാണ് മോൻസനെ മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട കോടതി ഉത്തരവുണ്ടായത്. അഞ്ച് ദിവസമായിരുന്നു ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിരുന്നത്. കസ്റ്റഡി അനുവദിക്കുന്നതോടൊപ്പം മോൻസന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. സെപ്റ്റംബർ 30ന് വൈകിട്ട് നാല് മണിക്ക് മോൻസനെ കോടതിയിൽ വീണ്ടും ഹാജരാക്കണമെന്നും നിർദേശമുണ്ട്.
ഇന്നലെ കൊച്ചിയിൽ കലൂരിലുള്ള മോൻസന്റെ വീട്ടിൽ പോലീസും വനംവകുപ്പും വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനിടെ മോൻസന്റെ ഉന്നത ബന്ധങ്ങളെ സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും രാഷ്‌ട്രീയ നേതാക്കൾക്കും മോൻസനുമായി അടുപ്പമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണിത്.
Comments