ഇടുക്കി : കമ്പംമേട്ടിൽ മോഷ്ടിച്ച വാഴക്കുലകളിൽ മഞ്ഞപെയിന്റ് അടിച്ച് പഴുത്തതെന്ന പേരിൽ വിറ്റ രണ്ട് പേർ പിടിയിൽ. കൊച്ചറ സ്വദേശികളായ എബ്രഹാം വർഗീസ് (49), റെജി (50) എന്നിവരാണ് പിടിയിലായത്. വാഴക്കുലകൾ മോഷ്ടിച്ച് കടത്താൻ ഇവർ ഉപയോഗിച്ച വാഹനവും കമ്പംമേട് പോലീസ് കസ്റ്റഡിയിൽ എടുത്തു.
കന്യാകുമാരി സ്വദേശി പോൾസൺ സോളമന്റെ കമ്പംമേടുള്ള തോട്ടത്തിൽ നിന്നാണ് ഇരുരും വാഴക്കുലകൾ മോഷ്ടിച്ചത്. മോഷണം പതിവായതിനെ തുടർന്ന് സോളമൻ പോലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.തട്ടിപ്പിനിരയായ കൊച്ചറയിലെ വ്യാപാരി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഏഴ് മാസമായി വാഴത്തോപ്പിൽ നിന്നും വാഴക്കുലകൾ സ്ഥിരമായി മോഷണം പോകുന്നതായാണ് സോളമന്റെ പരാതിയിൽ പറയുന്നത്. ആദ്യം ഒന്നോ രണ്ടോ കുലകളാണ് മോഷണം പോയിരുന്നത്. എന്നാൽ പിന്നീട് ഇത് വർദ്ധിക്കുകയായിരുന്നുവെന്നും പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഏഴ് ഏക്കർ സ്ഥലത്ത് ഇടവിളയായാണ് സോളമൻ വാഴകൃഷി ആരംഭിച്ചത്.
Comments