കമ്മ്യൂണിസ്റ്റ് ചൈനയുടെ വായ്പാ നയതന്ത്രം നിരവധി രാജ്യങ്ങളുടെ നട്ടെല്ലൊടിക്കുകയാണ്. സാമ്പത്തിക ബാധ്യതകൾ തീർക്കാനാവാതെ വരുമ്പോൾ കടം എടുത്ത രാജ്യത്തെ തങ്ങളുടെ ചൊൽപ്പടിയ്‌ക്ക് നിൽക്കുന്ന ഒരു പാവ രാജ്യമാക്കിമാറ്റുകയെന്ന കുതന്ത്രം ചൈന പയറ്റുകയാണ്.
ചൈനീസ് വ്യാളിയുടെ പിടിയിലമർന്ന പല രാജ്യങ്ങളും രക്ഷപ്പെടാനാകാതെ നിലവിളിക്കുന്നു. നയതന്ത്ര ബന്ധളുടെ മറവിൽ സാമ്പത്തിക-രാഷ്‌ട്രീയ സ്വാധീനം വർദ്ധിപ്പിച്ച് രാജ്യങ്ങളുടെ രക്തം ഊറ്റി കുടിക്കുകയാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. ആഗോള ഭീമനായി വളരാനുള്ള ചൈനയുടെ നീക്കത്തിൽ തിരിച്ചടി നേരിടുന്നത് 42 രാജ്യങ്ങളെന്ന് റിപ്പോർട്ട്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് എന്ന ഭീമൻ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ പങ്കാളിയായ രാജ്യങ്ങളാണ് വൻ കടക്കെണിയിൽ മുങ്ങുന്നത്.
ധനസഹായം എന്നതിനേക്കാൾ വൻ പലിശയുള്ള ലോൺ നൽകിയാണ് രാജ്യങ്ങളെ കെണിയിൽ പെടുത്തിയത്. ജിഡിപിയുടെ പത്ത് ശതമാനത്തിലധികം പൊതുകടമാണ് 42 രാജ്യങ്ങൾക്കുള്ളത്. ചൈനയുമായി ചേർന്ന് ആരംഭിച്ച വൻ പദ്ധതികളിൽ നല്ലൊരു പങ്കും പൂർത്തിയാക്കാനാകാതെ ഇഴയുകയാണ്. പൊതുജനങ്ങളുടെ പ്രതിഷേധവും അഴിമതിയും പദ്ധതികളുടെ ദീർഘവീക്ഷണമില്ലായ്മയുമാണ് കാരണം. എന്നാൽ ഇതിന്റെയെല്ലാം ഫലം അനുഭവിക്കുന്നത് ചൈനയല്ല. ചൈനയുടെ സാമ്പത്തിക പങ്കാളികളായ രാജ്യങ്ങളാണ്. ചൈനയിൽ നിന്ന് വൻ തുക കടം സ്വീകരിച്ച ശ്രീലങ്ക സാമ്പത്തികമായി തകർന്നു കഴിഞ്ഞു.
രാജ്യത്തിന്റെ കരുതൽ ധന ശേഖരത്തിൽ നിന്നും വായ്പ തിരിച്ചടവ് നടത്തികൊണ്ടിരിക്കുകയാണ് ദ്വീപ് രാഷ്‌ട്രം. ഇതിനെ തുടർന്ന് കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിലൂടെ ശ്രീലങ്ക കടന്നുപോകുന്നത്. രൂക്ഷമായ ഭക്ഷ്യ ക്ഷാമം അഭിമുഖീകരിക്കുന്ന രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണ പ്രതിസന്ധികൾക്കിടയിൽ പോലും വായ്പാ തിരിച്ചടവുകൾക്ക് ഇളവുകൾ നൽകാതെ സിംഹളനാടിനെ ശ്വാസം മുട്ടിക്കുകയാണ് മനുഷ്യത്വം മരവിച്ച ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം.
165 രാജ്യങ്ങളിലായി ഏതാണ്ട് 843 ബില്യൺ ഡോളറിന്റെ പദ്ധതികളാണ് ചൈന നടപ്പാക്കുന്നത്. ഇതിൽ 385 ബില്യൺ ഡോളർ നീഗൂഢമായി രാജ്യങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ട കടമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ശ്രീലങ്ക , മലേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് ഭീമമായ കടമാണ് ചൈനയുമായുള്ള സൗഹൃദം മൂലം നേരിടേണ്ടി വന്നത്. സഹായിക്കാനെന്ന വ്യാജേന കടക്കെണിയിൽ പെടുത്തി ചൈനയുടെ സൈനികപരമായ ആവശ്യങ്ങളാണ് നടപ്പിലാക്കപ്പെടുന്നതെന്ന് മറ്റ് രാജ്യങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Comments