ന്യൂഡൽഹി: ബിജെപിക്കെതിരെ പോരാടാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളുവെന്ന് കനയ്യ കുമാർ. കഴിഞ്ഞ ദിവസമാണ് കനയ്യകുമാർ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നത്. ‘കോൺഗ്രസ് ചന്ദ്രനെപ്പോലെയാണ്. അതിന് വളർന്നു വലുതാകാനാകുമെങ്കിലും, പലപ്പോഴും അത് സംഭവിക്കുന്നില്ല. ബിജെപിക്കെതിരെ ശക്തമായി പോരാടാനുള്ള അവസരം കോൺഗ്രസിന് ഇപ്പോഴുമുണ്ട്. ഒരു ഭാഗത്ത് ബിജെപി ആണെങ്കിൽ, മറുഭാഗത്ത് കോൺഗ്രസ് ആയിരിക്കും’ കനയ്യകുമാർ പറഞ്ഞു. പഞ്ചാബ് കോൺഗ്രസിലെ പ്രതിസന്ധി വളരെ എളുപ്പത്തിൽ പരിഹരിക്കാനാവുന്നതാണെന്നും കനയ്യ പറഞ്ഞു. ‘ ഒരു കുടുംബത്തിൽ പരാതികളും പരിഭവങ്ങളും എല്ലാം എപ്പോഴും ഉണ്ടാകും. അതിന് പരിഹാരവുമുണ്ട്’
2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പാണ് അടുത്ത ലക്ഷ്യമെന്നും കനയ്യ പറയുന്നു.’ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി മമത ബാനർജിയോ രാഹുൽ ഗാന്ധിയോ പാർട്ടിയെ നയിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. രാജ്യത്തെ ഏറ്റവും പഴയ പാർട്ടിക്ക് സംരക്ഷണം കൊടുക്കാതെ രാജ്യത്തെ ഒരിക്കലും രക്ഷിക്കാനാകില്ല. കോൺഗ്രസ് പാർട്ടി ഒരു വലിയ കപ്പലാണ്. വലിയ കപ്പലിന് രക്ഷപെടാനായില്ലെങ്കിൽ മറ്റ് ചെറു കപ്പലുകൾക്കും നിലനിൽപ്പില്ല. കോൺഗ്രസിന് പഴയ പ്രതാപം കൈവരണമെന്ന് ലക്ഷക്കണക്കിന് യുവാക്കളെ പോലെ ഞാനും ആഗ്രഹിക്കുന്നു. അവരിലൂടെ മാത്രമേ രാജ്യം രക്ഷപെടൂ. അതിനാലാണ് ഞാനും ഈ പാർട്ടിയുടെ ഭാഗമായത്’ .
‘ രാജ്യം ഇപ്പോൾ 1947ന് മുൻപുള്ള അവസ്ഥയിലേക്ക് പോയിരിക്കുകയാണ്. മഹാത്മാഗാന്ധിയുടേയും ഭഗത് സിംഗിന്റെയും മൂല്യങ്ങളാണ് കോൺഗ്രസ് മുന്നോട്ട് വയ്‌ക്കുന്നത്. രാജ്യത്തിന് വേണ്ടി ആശയപരമായ പോരാട്ടം നടത്താൻ കോൺഗ്രസിനേ കഴിയൂ. ഈ രാജ്യം എല്ലാവരുടേതും കൂടിയാണ്. ഒരാൾ മാത്രം നിലനിന്നു പോയാൽ ശരിയാകില്ല. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുക എന്ന ദൗത്യത്തിലൂന്നിയാണ് പാർട്ടി വിട്ടതെന്നും’ കനയ്യകുമാർ പറഞ്ഞു.
Comments