തിരുവനന്തപുരം : വ്യാജ പുരാവസ്തുക്കൾ നൽകി കബളിപ്പിച്ച് മോൻസൻ മാവുങ്കൽ കോടികൾ തട്ടിയ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് വി. എം സുധീരൻ. സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർവരെ ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണം പര്യാപ്തമാകില്ലെന്നും അദ്ദേഹം പറഞ്ഞു. മോൻസൻ വിഷയത്തിൽ സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടെന്നും സുധീരൻ കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ പ്രശ്‌നങ്ങളുണ്ട്. ഇതിൽ ഹൈക്കമാന്റ് ഇടപെടുമെന്നാണ് പ്രതീക്ഷ. കോൺഗ്രസ് വെറും പാർട്ടി മാത്രമല്ല തന്റെ വികാരം കൂടിയാണ്. ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ല. സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോൺഗ്രസ് ആസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു സുധീരന്റെ പ്രതികരണം. അതേസമയം സുധാകരനെതിരായ ആരോപണത്തിൽ സുധീരൻ പ്രതികരിച്ചില്ല. നീണ്ട ഇടവേളക്ക് ശേഷമാണ് സുധീരൻ കെപിസിസി ആസ്ഥാനത്ത് എത്തുന്നത്
പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലുമായി സുധാകരന് ബന്ധമുണ്ടെന്നാണ് ഉയരുന്ന ആരോപണം. ഇതിനിടെയാണ് സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ രംഗത്ത് വന്നിരിക്കുന്നത്. ത്വക്ക് രോഗത്തിന് സുധാകരൻ ചികിത്സ തേടിയത് മോൻസന്റെ പക്കലാണ്.
Comments