കവരത്തി : വിഘടനവാദികളുടേയും രാജ്യവിരുദ്ധരുടേയും എതിർപ്പുകളെ ചവറ്റുകൊട്ടയിലിട്ട് ലക്ഷദ്വീപിൽ ഗാന്ധിജിയുടെ പ്രതിമ ഉയർന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നേരിട്ടെത്തിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ, എം.പി മുഹമ്മദ് ഫൈസൽ, കളക്ടർ അസ്ജർ അലി, നാവിക, തീര സംരക്ഷണ സേന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഗാന്ധിജിയുടെ ആറടി ഉയരമുള്ള വെങ്കല പ്രതിമയാണ് കവരത്തിയില്‍ സ്ഥാപിച്ചത്. ഗാന്ധി സ്‌ക്വയര്‍ എന്ന പേരിലായിരിക്കും കവരത്തി ദ്വീപിലെ ജെട്ടി പ്രദേശം ഇനി മുതല്‍ അറിയപ്പെടുക. തുടര്‍ന്ന് നടന്ന പൊതു പരിപാടിയില്‍ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലും ദ്വീപ് നിവാസികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
നേരത്തെ, ലക്ഷദ്വീപിലെത്തിയ പ്രതിരോധമന്ത്രിയെ ഭാരത്മാതാ കീ ജയ് വിളികളുമായി കുട്ടികളും അമ്മമാരും സ്വീകരിച്ചു. ലക്ഷദ്വീപിന്റെ പരമ്പരാഗതമായ കലാരൂപങ്ങൾ സ്വീകരണ ചടങ്ങിൽ പ്രദർശിപ്പിച്ചു.
2010 ൽ യുപിഎ സർക്കാരിന്റെ തീരുമാനപ്രകാരം ഗാന്ധിജിയുടെ അർദ്ധകായ പ്രതിമ ലക്ഷദ്വീപിൽ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. പ്രതിമ നിർമ്മിച്ച് അയയ്‌ക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതിമ ലക്ഷദ്വീപിൽ ഇറക്കാൻ ഒരു വിഭാഗം സമ്മതിച്ചില്ല. മതപരമായ കാരണങ്ങളായിരുന്നു പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ഉയർത്തിയത്. ഇതെല്ലാം തള്ളിക്കളഞ്ഞാണ് ലക്ഷദ്വീപിലെ ജനങ്ങളുടെ പിന്തുണയോടെ കേന്ദ്രസർക്കാർ ഗാന്ധി പ്രതിമ കവരത്തിയിൽ സ്ഥാപിച്ചത്.
Comments