മുംബൈ : ആഡംബര കപ്പലിലെ ലഹരിപാർട്ടിയ്‌ക്കിടെ അറസ്റ്റിലായ ആര്യൻ ഖാനെയും മറ്റ് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസമാണ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ആര്യൻ ഖാനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു.
ആര്യൻഖാനും, അർബാസ് മെർച്ചന്റും ഉൾപ്പെടെ കേസിൽ അറസ്റ്റിലായ എട്ട് പേരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. രണ്ട് മണിക്കൂറോളം നീണ്ട വാദ പ്രതിവാദത്തിന് ശേഷമായിരുന്നു കോടതി ഉത്തരവ്. പ്രതികളെ എൻസിബി കസ്റ്റഡിയിൽ വിടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതേ തുടർന്നായിരുന്നു ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനുള്ള തീരുമാനം. പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുകയാണ്.
ആര്യൻഖാനെയും, അർബാസ് മെർച്ചന്റിനെയും കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻസിബി പ്രധാനമായും കോടതിയോട് ആവശ്യപ്പെട്ടത്. ഇരുവരും കേസിലെ മുഖ്യകണ്ണികളാണ്. ആഡംബര പാർട്ടിയ്‌ക്ക് ലഹരി എത്തിച്ചുകൊടുത്ത ഇടപാടുകാരനുമായി ഇരുവർക്കും അടുത്ത ബന്ധമുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ആര്യനെയും, അർബാസിനെയും ഇടപാടുകാരനോടൊപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. കേസിൽ കഴിഞ്ഞ ദിവസങ്ങളായി അറസ്റ്റ് ചെയ്ത പ്രതികൾക്കൊപ്പമിരുത്തിയും ഇവരെ ചോദ്യം ചെയ്യണം. അതിനാൽ ഈ മാസം 11 വരെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻസിബിയുടെ ആവശ്യം.
എന്നാൽ കഴിഞ്ഞ അഞ്ച് ദിവസമായി പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്തുവരികയാണ്. ഇതിൽ കൂടുതൽ സമയം അനുവദിക്കാൻ ആകില്ലെന്നായിരുന്നു കോടതി നിലപാട്. ആവശ്യമെങ്കിൽ പ്രതികളെ പിന്നീട് കസ്റ്റഡിയിൽ എടുക്കാമെന്നും കോടതി നിർദ്ദേശിച്ചു.
Comments