തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പുകേസിൽ പാരാതി കൊടുത്തവരെ ഭീഷണിപ്പെടുത്തുന്നതായി ആരോപണം.പുരാവസ്തു തട്ടിപ്പുകേസിൽ മോൻസൻ മാവുങ്കലിനെതിരെ പരാതി നൽകിയവർക്കാണ് ഭീഷണിപ്രവാഹം. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് യാക്കൂബ്, ഷെമീർ, അനൂപ് എന്നിവർ ഡിജിപിക്ക് പരാതി നൽകി. നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് പരാതിയിൽ ഇവർ ആരോപിക്കുന്നു.മാവുങ്കൽ കേസിലെ കൂടുതൽ കാര്യങ്ങൾ പുറത്തുവിടരുതെന്നും കേസിൽ നിന്ന് പിന്മാറണമെന്നുമാണ് ഭീഷണി.
തട്ടിപ്പ് ആരോപണങ്ങളിൽ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരനെക്കുറിച്ച് പറയാതിരിക്കാൻ സമ്മർദ്ദമുണ്ടായിട്ടുണ്ട്. നേരിട്ടും ഫോണിലൂടെയും പലരും തന്നെ ഇക്കാര്യം പറഞ്ഞ് സമീപിച്ചിരുന്നതായും ഭീഷണിപ്പെടുത്തിയതായും പരാതിക്കാരനായ അനൂപ് ആരോപിച്ചു.
സമൂഹത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്ന രാഷ്‌ട്രീയക്കാരുടേയും സിനിമാക്കാരുടേയും വിവരങ്ങൾ പരാതിയിൽ പരാമർശിച്ചതാണ് ഭീഷണിക്ക് കാരണമായി പറയുന്നത്. നേരിട്ടും സുഹൃത്തുക്കൾ വഴിയുമാണ് ഭീഷണി. കൊല്ലുമെന്ന് വരെ ഭീഷണിപ്പടുത്തുന്നതായി ഇവർ പറയുന്നു.
നേരത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിരുന്ന് വരെ മോൻസൻ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് പരാതിക്കാർ രംഗത്തെത്തിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ താൻ ഊരി വരുമെന്നും അതിനുശേഷം കാണിച്ചു തരാമെന്നും പോലീസുകാർക്ക് മുന്നിലിരുന്നു വെല്ലുവിളിച്ചുവെന്നും പരാതിക്കാരിലൊരാളായ യാക്കൂബ് പറഞ്ഞു.
ഭീഷണിയുണ്ടെന്ന് കാണിച്ച് ഇതിന് മുൻപും ഇവർ മരട്,പന്തീരങ്കാവ് പോലീസ് സറ്റേഷനുകളിൽ പരാതി നൽകിയിരുന്നു.എന്നാൽ പരാതിയിൽ മേൽ തുടർ നടപടികൾ ഉണ്ടാവാത്തതാണ് ഭീഷണി ശക്തമാവാൻ കാരണമെന്നാണ് ആരോപണം.
Comments