കാബൂൾ: രാജ്യത്തെ സ്കൂളുകൾ എത്രയും വേഗം തുറന്ന് പ്രവർത്തിക്കണമെന്ന ആവശ്യവുമായി അഫ്ഗാനിസ്താനിലെ സ്ത്രീകളും പെൺകുട്ടികളും. താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ കഴിഞ്ഞ രണ്ട് മാസമായി രാജ്യത്തെ പെൺകുട്ടികൾ സ്കൂളുകളിൽ പോയിട്ടില്ല. ബൽഖ്, കുണ്ഡൂസ്, സർ-ഇ-പുൾ എന്നീ മൂന്ന് മേഖലകളിലെ സ്കൂളുകൾ മാത്രമാണ് പെൺകുട്ടികൾക്ക് വേണ്ടി തുറന്ന് പ്രവർത്തിക്കുന്നതെന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
തണുപ്പുകാലം അടുത്തതിനാൽ സ്കൂളുകളിൽ പഠനം തുടരുന്നത് ഇനിയും നീളുമെന്ന ആശങ്കയിലാണ് ഇവർ. സ്കൂളുകൾ തുറക്കാത്തത് വലിയ ആശങ്കയുണ്ടാക്കുന്നു. കുറച്ച് സ്കൂളുകളിൽ മാത്രമാണ് തണുപ്പിനെ പ്രതിരോധിക്കാനുള്ള സംവിധാനമുള്ളത്. കാബൂളിലും മറ്റ് മേഖലകളിലും എല്ലാ സ്കൂളുകളും പഴയത് പോലെ തുറന്ന് പ്രവർത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അഫ്ഗാനിലെ പെൺകുട്ടികൾ പറയുന്നു.
പെൺകുട്ടികൾക്കും വിദ്യാഭ്യാസത്തിന് അവകാശമുണ്ടെന്നും, സ്കൂളുകൾ എത്രയും വേഗം തുറക്കണമെന്നും അദ്ധ്യാപികയായ അഷോഖുള്ള പറയുന്നു. രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു ശതമാനവും സ്ത്രീകളും പെൺകുട്ടികളുമാണെന്നും, താലിബാന്റെ തീരുമാനങ്ങൾ അവരെ ബാധിക്കരുതെന്നും അഷോഖുള്ള പറയുന്നു. സ്ത്രീകളുടേയും പെൺകുട്ടികളുടേയും അവകാശങ്ങൾ ഹനിക്കുന്ന യാതൊന്നും ചെയ്യരുതെന്ന മുന്നറിയിപ്പ് താലിബാൻ പാലിച്ചില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും പറഞ്ഞിരുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിച്ച് കൊണ്ട് താലിബാൻ തങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments