മുംബൈ: ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ ചെറിയ പാർട്ടികളുമായി സഖ്യം രൂപീകരിക്കുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സംസ്ഥാനത്ത് കോൺഗ്രസ് പോലെയുള്ള വലിയ പാർട്ടികളുമായി സഖ്യത്തിനില്ലെന്നും, മുൻപ് അത്തരം സഖ്യം ഉണ്ടാക്കിയപ്പോൾ ഉണ്ടായ അനുഭവം അത്ര നല്ലതായിരുന്നില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. ‘ സാഹചര്യങ്ങൾക്കനുസരിച്ചാണ് സഖ്യങ്ങൾ ഉണ്ടാകുന്നത്. വലിയ പാർട്ടികളുമായി സഖ്യം രൂപീകരിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ അത്ര നല്ലതായിരുന്നില്ല. ബിജെപിയെ പ്രതിരോധിക്കാൻ സംസ്ഥാനത്തെ ചെറിയ പാർട്ടികളുമായി സഖ്യം രൂപീകരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും’ അഖിലേഷ് പറഞ്ഞു.
പാർട്ടിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പെയ്‌നും കാൺപൂരിൽ വച്ച് അഖിലേഷ് യാദവ് തുടക്കം കുറിച്ചു. വിജയരഥ് എന്ന് പേരിട്ടിരിക്കുന്ന ഈ യാത്രയിലൂടെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് ബിജെപിയെ തൂത്തെറിയും, ഗംഗാദേവിയേയും ബിജെപി ചതിച്ചെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. ‘ ബിജെപി ഗംഗാമാതാവിനേയും വഞ്ചിച്ചിരിക്കുകയാണ്. മുൻപ് ഉണ്ടായിരുന്നത് പോലെ തന്നെ ഇപ്പോഴും നദിയിലെ വെള്ളം മോശമാണ്. കേന്ദ്രസർക്കാരും യുപി സർക്കാരും കർഷകരെ വഞ്ചിച്ചു, തൊഴിലവസരങ്ങൾ കുറഞ്ഞു, നാണയപ്പെരുപ്പം വർദ്ധിച്ചു ഇങ്ങനെ കുറേ പ്രശ്‌നങ്ങൾ സംഭവിക്കുന്നു. ബിജെപി ജനങ്ങളെ എല്ലാം ചതിച്ചിരിക്കുകയാണെന്നും’ അഖിലേഷ് പറഞ്ഞു. 2017ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 403 അംഗ നിയമസഭയിൽ 312 സീറ്റുകൾ നേടിയാണ് ബിജെപി ഉത്തർപ്രദേശിൽ അധികാരത്തിലെത്തിയത്. എസ്പി 47 സീറ്റും, ബിഎസ്പി 19 സീറ്റും കോൺഗ്രസ് ഏഴ് സീറ്റിലുമാണ് വിജയിച്ചത്.
Comments