ന്യൂഡൽഹി: ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടി നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അന്താരാഷ്‌ട്ര അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ, പഞ്ചാബ്, അസാം എന്നിവയുടെ അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ ദൂരത്തിൽ വരെ ബിഎസ്എഫിന് പരിശോധനകൾ നടത്താം. 15 കിലോമീറ്റർ വരെ ദൂരത്തിൽ മാത്രമായിരുന്നു നേരത്തെ ബിഎസ്എഫിന് അധികാരമുണ്ടായിരുന്നത്.
ഈ പ്രദേശത്തിനുള്ളിൽ തിരച്ചിലോ അറസ്‌റ്റോ നടത്താൻ ബിഎസ്എഫിനും പൂർണ അധികാരം ഉണ്ടായിരിക്കും. ഇതിന് സംസ്ഥാനങ്ങളുടെയോ അവിടുത്തെ പോലീസിന്റെയോ അനുവാദം ആവശ്യമില്ല. മേഘാലയ, നാഗാലാന്റ്, മിസോറാം, ത്രിപുര, മണിപ്പൂർ തുടങ്ങിയ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിനും ലഡാക്കിനും ഇത്തരമൊരു അധികാരപരിധി നിശ്ചയിച്ചിട്ടില്ല.
പുതിയ അധികാരപരിധി പ്രകാരം ഗുജറാത്തിൽ ബിഎസ്എഫിന്റെ അധികാര പരിധി 80 കിലോമീറ്ററിൽ നിന്നും 50 ആയി കുറഞ്ഞു. രാജസ്ഥാനിൽ നേരത്തെ തന്നെ 50 കിലോമീറ്ററായിരുന്നു. ഇത് അതേപടി തുടരും.
1968ലെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ആക്ട് സെക്ഷൻ 139 പ്രകാരം അതിർത്തി രക്ഷാസേനയുടെ പരിധിയിലുള്ള പ്രദേശങ്ങളെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും കേന്ദ്രത്തിന് അതാത് സമയങ്ങളിൽ കൃത്യമായി നിർദ്ദേശങ്ങൾ നൽകണം. ഇത് പ്രകാരമാണ് മേഖലകൾ പുതുക്കി നിശ്ചയിച്ചത്. തിങ്കളാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.
പാസ്‌പോർട്ട് ആക്ട്, എൻഡിപിഎസ് ആക്ട്, കസ്റ്റംസ് ആക്ട് തുടങ്ങിയവയ്‌ക്ക് അനുസൃതമായി ബിഎസ്എഫിന് അറസ്റ്റ്, തിരച്ചിൽ, പിടിച്ചെടുക്കൽ എന്നിവയ്‌ക്കുള്ള അധികാരം ലഭിക്കും. പഞ്ചാബിലും ബംഗാളിലും 35 കിലോമീറ്റർ കൂടുതൽ അധികാരപരിധിയാണ് ലഭിച്ചിരിക്കുന്നത്.
Comments