ന്യൂഡൽഹി : വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ ഇസ്രായേൽ സന്ദർശനം ഇന്ന് മുതൽ. മൂന്ന് ദിവസം നീണ്ടു നിൽക്കുന്നതാണ് സന്ദർശനം.പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അധികാരമേറ്റ ശേഷം ആദ്യമായാണ് ഇന്ത്യ-ഇസ്രയേൽ ഉന്നതതലയോഗം നടക്കുന്നത്.
ഇസ്രയേലിലെ പ്രധാനമന്ത്രിക്കു പുറമേ വിദേശകാര്യവകുപ്പിലെ മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തും.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇയാൽ ഹുലാത്തയേയും ജയശങ്കർ സന്ദർശിക്കും.ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഉഭയക്ഷി ബന്ധത്തിന്റെ അടിത്തറ ഉറപ്പിക്കലാണ് സന്ദർശനത്തിന്റെ പ്രധാനലക്ഷ്യം
ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം അദ്ദേഹം ഇസ്രായേലിലെ ഇന്ത്യൻ വംശജരായ ജൂത സമൂഹം, ഇൻഡോളജിസ്റ്റുകൾ, ഇസ്രായേൽ സർവകലാശാലകളിലെ ഇന്ത്യൻ വിദ്യാർത്ഥികൾ,വ്യവസായ പ്രതിനിധികൾ എന്നിവരുമായി സംവദിക്കും.തുടർന്ന് ഒന്നാം ലോകമഹായുദ്ധസമയത്തുൾപ്പെടെ ജീവൻ വെടിഞ്ഞ ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കും.
റഷ്യൻ മേഖലയിലെ രാജ്യങ്ങളായ കിർഗിസ്ഥാൻ, കസാഖിസ്ഥാൻ, അർമേനിയ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് ഇസ്രയേലിലേക്ക് കേന്ദ്രമന്ത്രി എത്തുന്നത്. അഫ്ഗാനിലെ ഭരണമാറ്റവും താലിബാന്റെ ഭീകരതയും അതീവഗൗരവത്തിൽ ചർച്ച നടത്തിയ ശേഷമാണ് കേന്ദ്രമന്ത്രി ഇസ്രയേലിലെത്തുന്നത്.
അതേസമയം ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ദസറ ആഘോഷങ്ങൾക്ക് ഇസ്രയേൽ വിദേശകാര്യമന്ത്രാലയം ആശംസകൾ നേർന്നിരുന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ ഇസ്രയേൽ സന്ദർശനം സുപ്രധാനമാണെന്നും ഇന്ത്യ എന്നും ഇസ്രയേലിന്റെ ശക്തരായ പങ്കാളിയാണെന്നും വിദേശകാര്യ സെക്രട്ടറി അലോൺ ഉഷ്പിസ് വ്യക്തമാക്കി.
Comments