പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിന് യുഗങ്ങൾ കാത്തിരിക്കേണ്ടി വരില്ല. നാലോ അഞ്ചോ വർഷം മതി. അന്ന് ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്ക് തന്നെ മനസിലാകും. പരിസ്ഥിതി വിദഗ്ധൻ മാധവ് ഗാഡ്ഗിൽ അന്ന് പറഞ്ഞ വാക്കുകളാണിത്. തുടർച്ചയായി നാലാം വർഷയും കേരളം പ്രളയത്തിലകപ്പെട്ടപ്പോൾ വീണ്ടും ചർച്ചയാവുകയാണ് മാധവ് ഗാഡ്ഗിലിന്റെ ഈ റിപ്പോർട്ട്.
അന്നും ഇന്നും എന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞതിനപ്പുറം ഒന്നും കേരളത്തിലുണ്ടായിട്ടില്ല. കാലാവസ്ഥമാറ്റവും പ്രകൃതിയുടെ അസന്തുലിതാവസ്ഥയും ഗാഡ്ഗിൽ അപ്പോഴേ പറഞ്ഞിരുന്നു. പശ്ചിമഘട്ട മലനിരകളുടെ യഥാർത്ഥ അവസ്ഥായായിരുന്നു മാധവ് ഗാഡ്ഗിലിന്റെ റിപ്പോട്ടിൽ. എന്നാൽ ഭരണ പ്രതിപക്ഷങ്ങൾ അന്ന് റിപ്പോർട്ടിനെ എതിർത്തു. അതിന് പിന്നാലെയാണ് കസ്തൂരി രംഗൻ സമിതി പഠനത്തിനെത്തുന്നത്.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ തത്ത്വത്തിൽ അംഗീകരിച്ചെങ്കിലും ചില മാറ്റങ്ങൾ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കേരളം പ്രളയത്തെ പേടിച്ചു തുടങ്ങുന്നതിനും വളരെ മുൻപ് 2011ലാണ് പശ്ചിമഘട്ട സംരക്ഷണത്തിനായി പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചത്. 2013ലാണ് റിപ്പോർട്ട് സർക്കാർ പുറത്തുകൊണ്ടുവരുന്നത്. ഈ കാലതാമസം പോലും വലിയ ആഘാതമാണ് കേരളത്തിന് ഉണ്ടാക്കിയിരിക്കുന്നത്. 2019ൽ കവളപ്പാറയിലും പുത്തുമലയിലും ഇപ്പോൾ കൂട്ടിക്കലിലും പ്ലാപ്പള്ളിയിലുമൊക്കെ കാണുന്നത് ഗാഡ്ഗിൽ അന്ന് പറഞ്ഞ പരിസ്ഥിതി ആഘാതകളാണ്.
പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഖനനം, മണ്ണെടുപ്പ് ക്വാറി പ്രവർത്തനം തുടങ്ങിയവ നിരോധിക്കണമെന്നാണ് ഗാഡ്ഗിൽ റിപ്പോർട്ടിൽ പ്രധാനമായും പറഞ്ഞ നിർദ്ദേശങ്ങൾ. ഇതിനായി കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളെ മൂന്നായി തരംതിരിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ 75 താലൂക്കുകളിൽ നിന്ന് 25 എണ്ണമാണ് പരിസ്ഥിതി ലോല പ്രദേശമായി തിരിച്ചറിഞ്ഞത്.
എന്നാൽ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ നിന്നും പല സ്ഥലങ്ങളും പിൻവലിക്കണമന്നെ് ആവശ്യപ്പെട്ട് സർക്കാരും പ്രമുഖ രാഷ്‌ട്രീയ പാർട്ടികളും ഗാഡ്ഗിലിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്ന അവസ്ഥയാണ് പിന്നീട് കാണാനായത്. 2018 മുതൽ മുൻപെങ്ങും കാണാത്ത വിധമുള്ള പ്രളയ ഭീതിയാണ് കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിരവധി ജീവനും ഇതിനോടകം പ്രളയത്തിൽ മുങ്ങിക്കഴിഞ്ഞു. പുത്തുമലയും കവളപ്പാറയും കൂട്ടിക്കലും ചൂണ്ടിക്കാണിക്കുന്നതും മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൽ കാണിച്ച കേരളത്തിന്റെ അവഗണനയാണ്.
Comments