തിരുവനന്തപുരം : സംസ്ഥാനത്ത് പ്രളയം തടയാൻ ഇതുവരെ നടപടികൾ സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുണ്ടായ മഴയുടെയും ഇതേ തുടർന്നുണ്ടായ സംഭവ വികാസങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രകൃതി ദുരന്തങ്ങളെ നേരിടുന്നത് തടയാൻ ദുരഭിമാനം മാറ്റിവെച്ച് ഗുജറാത്തിൽ പോയാൽ മതിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
തുടർച്ചയായ വർഷങ്ങളിൽ പേമാരിയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. നൂറുകണക്കിന് മനുഷ്യ ജീവനുകൾ എല്ലാ വർഷവും മണ്ണിനടിയിൽപ്പെടുന്നു. വീടുകൾ , കൃഷി സ്ഥലങ്ങൾ , കന്നുകാലികൾ , വർഷങ്ങളായി സ്വരുക്കൂട്ടി വച്ച സമ്പാദ്യങ്ങൾ എല്ലാം ഒറ്റയടിക്ക് നഷ്ടപ്പെടുന്നു .
ഒരു തവണയും രണ്ട് തവണയും മനസിലാക്കാം. പക്ഷേ ആവർത്തിക്കുന്ന ഒരേ സ്വഭാവത്തിലുള്ള ദുരന്തങ്ങളിൽ നിന്ന് എന്താണ് മനസിലാക്കേണ്ടത് ? അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാൻ തയ്യാറില്ലാത്ത ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത് എന്നല്ലേ ?
പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനെ കുറിച്ച് പഠിക്കാൻ നെതർലാൻറ്‌സിലൊന്നും പോകേണ്ട സാർ . ദുരഭിമാനം മാറ്റി വച്ച് ഗുജറാത്തിൽ പോയാൽ മതി. 2001 ലെ കച്ച് ഭൂകമ്പം കശക്കിയെറിഞ്ഞ ഗുജറാത്ത് നടത്തിയ പ്രവർത്തനങ്ങൾ യുഎൻ വരെ അംഗീകരിച്ചതാണ് . ഇനി ദുരഭിമാനം മാറ്റി വെക്കാൻ കഴിയില്ലെങ്കിൽ ഒഡീഷയേയോ ആന്ധ്രയേയോ ഒക്കെ മാതൃകയാക്കാം . പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിൽ ആ സംസ്ഥാനങ്ങൾ മാതൃകയാണ് .
കഴിഞ്ഞ വർഷങ്ങളിൽ മണ്ണിടിച്ചിൽ നൂറുകണക്കിന് മനുഷ്യ ജീവനുകൾ കവർന്ന നിലക്ക് മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങൾ സംബന്ധിച്ച് ഒരു വ്യക്തമായ മാപ്പിംഗും മുന്നറിയിപ്പ് സംവിധാനവും ഉണ്ടായിരുന്നെങ്കിൽ ഇത്തവണ നമുക്ക് എത്ര ജീവനുകൾ രക്ഷിക്കാമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ ? രാത്രി പത്തു മണിക്ക് ഫേസ് ബുക്കിൽ പോസ്റ്റിട്ട് ഡാം തുറന്ന് വിടുന്നതു പോലെയുള്ള മുന്നറിയിപ്പ് സംവിധാനമല്ലേ നമുക്കുള്ളത് ? കഷ്ടം.
അടുത്ത മഴയ്‌ക്ക് മുമ്പെങ്കിലും കേരളത്തിലെ ഡാമുകളുടെ ഓപ്പറേഷൻ , വൈദ്യുത ഉൽപ്പാദന താൽപ്പര്യത്തിന് പ്രാമുഖ്യം കൊടുക്കുന്ന കെ.എസ്.ഇ.ബി യിൽ നിന്നും ജലവിതരണ താൽപ്പര്യത്തിന് പ്രാമുഖ്യം നൽകുന്ന ജലസേചന വകുപ്പിൽ നിന്നും എടുത്തു മാറ്റി കോൺഫ്‌ലിക്റ്റ് ഓഫ് ഇൻററസ്റ്റ് ഇല്ലാത്ത ഒരു സംവിധാനത്തിന് കീഴിൽ കൊണ്ടുവരണം .വൈദ്യുതി കെഎസ്ഇബി ഉൽപ്പാദിപ്പിച്ചോട്ടെ , ജലസേചന വകുപ്പും വെള്ളം ഉപയോഗിച്ചോട്ടെ , പക്ഷേ ഡാം തുറക്കുന്നതും അടക്കുന്നതും സംബന്ധിച്ച തീരുമാനം അവരെടുക്കരുത്. ജനങ്ങളുടെ ജീവൻ വച്ച് പന്താടരുത്.
Comments