ലക്‌നൗ: അടുത്ത വർഷം നടക്കുന്ന യുപി തെരഞ്ഞെടുപ്പിൽ 40 ശതമാനം ടിക്കറ്റുകൾ വനിതകൾക്കായി മാറ്റി വെയ്‌ക്കുമെന്ന് പ്രിയങ്ക. ലക്‌നൗവിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവേയാണ് പ്രിയങ്ക ഇക്കാര്യം പ്രഖ്യാപിച്ചത്. എന്നാൽ കോൺഗ്രസിൽ ഇതൊക്കെ നടക്കുമോയെന്ന ചോദ്യം ഉയർത്തി സോഷ്യൽ മീഡിയ വിമർശകരും രംഗത്തെത്തി.
കേരളത്തിലെ സീറ്റ് വീതം വെയ്പ് തന്നെ പലരും ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന
ലതികാ സുഭാഷ് പരസ്യമായി തലമുണ്ഡനം ചെയ്തത് ഉൾപ്പെടുയള്ള സംഭവങ്ങൾ കമന്റുകളായും പോസ്റ്റുകളായും പ്രിയങ്കയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി.
അധികാരത്തിന്റെ ശക്തരായ പങ്കാളികളായി സ്ത്രീകളെ മാറ്റിക്കൊണ്ടുവരണം. അതിന് അവരെ കൂടുതലായി രാഷ്‌ട്രീയത്തിന്റെ മുൻനിരയിലെത്തിക്കണം. തന്റെ ആദ്യ വാഗ്ദാനത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് പറഞ്ഞാണ് 40 ശതമാനം ടിക്കറ്റുകളിൽ വനിതകളെ മത്സരിപ്പിക്കുമെന്ന് പ്രിയങ്ക പറഞ്ഞത്.
മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലാകില്ല സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുകയെന്നും അർഹതയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പെന്നും പ്രിയങ്ക പറഞ്ഞു. 403 മണ്ഡലങ്ങളാണ് യുപിയിൽ ഉളളത്.
Comments