കൊച്ചി: ഇ-ബുൾജെറ്റ് വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കിയ മോട്ടോർവാഹന വകുപ്പ് നടപടി ചോദ്യം ചെയ്ത് എബിൻ വർഗീസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. നിയമാനുസൃതമായ നടപടി സ്വീകരിക്കാൻ മോട്ടോർവാഹന വകുപ്പിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
രജിസ്‌ട്രേഷൻ റദ്ദാക്കിയ വാഹനം വിട്ടുനൽകണമെന്ന ഇ-ബുൾജെറ്റ് സഹോദരന്മാരുടെ ആവശ്യവും ഹൈക്കോടതി സിംഗിൾ ബഞ്ച് നിരാകരിച്ചു. ഇതിലൂടെ സഹോദരങ്ങൾക്ക് വൻ തിരിച്ചടിയാണ് ലഭിച്ചത്.
മോടി പിടിപ്പിക്കലിൽ വിവാദമായ ‘നെപ്പോളിയൻ’ കാരവാന്റെ രജിസ്ട്രേഷൻ താത്കാലികമായി മോട്ടോർവാഹന വകുപ്പ് റദ്ദാക്കിയിരുന്നു. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്ളോഗർ സഹോദരന്മാരായ എബിനും ലിബിനും മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇവർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചായിരുന്നു നടപടി.
ഓഗസ്റ്റ് ഒമ്പതാം തീയതിയാണ് ഇ ബുൾ ജെറ്റ് വ്ളോഗർ സഹോദരൻമാർ കണ്ണൂർ ആർ.ടി. ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വാഹനത്തിൽ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാർജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും നൽകണമെന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇവർ ഇതിന് തയാറായില്ല.
ഓഫീസിൽ എത്തി പ്രശ്നമുണ്ടാക്കുകയും കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതെ ആൾക്കൂട്ടം സൃഷ്ടിക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തത് ഉൾപ്പെടെ ഒമ്പതോളം വകുപ്പുകൾ ചുമത്തി വ്ളോഗർമാരായ എബിൻ, ലിബിൻ എന്നിവർക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നു. ഇതിനുപിന്നാലെ ആംബുലൻസിന്റെ സൈറൺ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളിൽ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Comments