ന്യൂഡൽഹി: റോഡ് തടഞ്ഞുള്ള കർഷക സമരത്തിനെതിരെ വിമർശനവുമായി വീണ്ടും സുപ്രീംകോടതി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാൻ എന്ത് അവകാശമാണുള്ളതെന്ന് സംയുക്ത കിസാൻ മോർച്ചയോട് കോടതി ചോദിച്ചു. പ്രതിഷേധിക്കാനും സമരം നടത്താനും അവകാശമുണ്ട്. എന്നാൽ അതിന്റെ പേരിൽ അനന്തമായി ഗതാഗതം തടയുന്നത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഡിസംബർ ഏഴിനകം കർഷക സംഘടനകൾ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ എസ്.കെ.കൗൾ, സി.ടി.രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഗതാഗതം പോലീസിന് നിയന്ത്രിക്കാൻ സാധിക്കുമെന്നും, അവർക്ക് കഴിയില്ലെങ്കിൽ ജന്തർമന്തറിലേക്കോ രാംലീല മൈതാനത്തേക്കോ സമരം മാറ്റാൻ അനുവദിക്കണമെന്നും സംയുക്ത കിസാൻ മോർച്ച കോടതിയിൽ അഭ്യർത്ഥിച്ചിരുന്നു. പോലീസ് ക്രമീകരണങ്ങളും മറ്റും ഏർപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നതാണ് പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടാൻ കാരണമെന്നും കർഷകസംഘടനകൾ കോടതിയെ അറിയിച്ചിരുന്നു. സമരം നടത്തുന്നവരെ റോഡിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ നാല് ആഴ്ചയ്‌ക്കുള്ളിൽ മറുപടി നൽകണമെന്നും കോടതി കർഷക നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സമരവേദി മാറ്റണമെന്ന കർഷക സംഘടനകളുടെ ആവശ്യം കേന്ദ്ര സർക്കാർ എതിർത്തു. ഡൽഹിയിൽ പ്രതിഷേധിക്കാൻ അനുവാദം കൊടുത്തപ്പോൾ റിപബ്ലിക് ദിനത്തിൽ ഉണ്ടായ സംഘർഷം രാജ്യം കണ്ടതാണെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
Comments