ഡമാസ്‌കസ്:സിറിയയിൽ 24 പേരെ പരസ്യമായി തൂക്കിക്കൊന്നു.സിറിയയിൽ വ്യാപക നാശം വിതച്ച കാട്ടുതീക്ക് കാരണമായെന്ന് തെളിഞ്ഞവരെയാണ് തൂക്കിലേറ്റിയത്.ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമായി തുടരുന്ന സിറിയയിൽ വധശിക്ഷകളും കൊലപാതകങ്ങളും സാധാരണമാണെങ്കിലും 24 പേരെ പരസ്യമായി തൂക്കിലേറ്റിയത് അത്യപൂർവ്വമായി
2020 ഒക്ടോബറിലാണ് ആയിരക്കണക്കിന് ഹെക്ടർ വനഭൂമി കത്തി നശിച്ച തീപിടുത്തം സിറിയയിൽ ഉണ്ടായത്. ഉഷ്ണതരംഗത്തെ തുടർന്നാണ് തീ പടർന്നതെന്നായിരുന്നു ആദ്യ നിഗമനം. തീ ശക്തമായതോടെ നിരവധി രാജ്യങ്ങളുടെ അതിർത്തികൾക്ക് ഭീഷണിയായി. സർക്കാർ നിയന്ത്രിത പ്രദേശങ്ങളായ ലതാകിയയിലും മധ്യ പ്രവിശ്യയായ ഹോംസിലും തീ വ്യാപക നഷ്ടമുണ്ടാക്കി. ആയിരക്കണക്കിന് ഏക്കർ വനം കത്തി നശിച്ചതിനൊപ്പം മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. തീപിടുത്തവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ കാടിന് തീയിട്ടതാണെന്ന് കണ്ടെത്തി.ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 24 പേർ പിടിയിലായത്.
വിചാരണയ്‌ക്കിടെ 24 പേരും കുറ്റം സമ്മതിച്ചിരുന്നതായി നീതിന്യായ വകുപ്പ് വ്യക്തമാക്കി.രാജ്യത്തിന്റെ പൊതുസ്വത്തുക്കൾ നശിപ്പിക്കപ്പെട്ട സംഭവം തീവ്രവാദത്തിന് സമാനമാണെന്ന് കോടതി വിലയിരുത്തി.ഭീകരവാദ കുറ്റം ചുമത്തിയാണ് 24 പേർക്കും വധശിക്ഷ വിധിച്ചത്. ഇതേ കേസിൽ തന്നെ 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത അഞ്ച് പേർ ഉൾപ്പെടെ 9 പേർക്ക് ജയിൽ ശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്തവർക്കുള്ള ജയിൽ ശിക്ഷ 10 മുതൽ 12 വർഷം വരെയാണെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു.
ബുധനാഴ്ച വധശിക്ഷയ്‌ക്ക് വിധേയരായവരിൽ 2020 അവസാനത്തോടെ തടവിലാക്കപ്പെട്ടവരും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇവർ തീ വെക്കാനുള്ള പദ്ധതിയിട്ടിരുന്നതായി സമ്മതിച്ചതായി നീതിന്യായ മന്ത്രാലയം പറഞ്ഞു.280 പട്ടണങ്ങളെയും ഗ്രാമങ്ങളെയും ബാധിച്ച തീപിടുത്തത്തിൽ 370 വീടുകൾ നശിച്ചെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. മൊത്തം 24,000 ഹെക്ടർ (59,300 ഏക്കർ) വനങ്ങളും തോട്ടങ്ങളും തീയിൽ കത്തിനശിച്ചതായി അധികൃതർ വ്യക്തമാക്കി.
Comments