ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും. അടുത്ത ആഴ്ച റോമിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് എത്തുമ്പോഴാണ് കൂടിക്കാഴ്ചയ്‌ക്ക് സാദ്ധ്യതയെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ മാസം 28 ന് പ്രധാനമന്ത്രി റോമിലേക്ക് പോകുമെന്നാണ് വിവരം. അന്ന് വൈകിട്ട് തന്നെ മാർപ്പാപ്പയെ സന്ദർശിക്കാനാണ് ആലോചന. സൗഹൃദ സന്ദർശനമാകും പ്രധാനമന്ത്രി നടത്തുക. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകൾ പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ ജനുവരിയിൽ കർദ്ദിനാൾമാരായ ഓസ്വാൾഡ് ഗ്രേഷ്യസ്, ജോർജ് ആലഞ്ചേരി, ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടെ മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി അന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
2018 ൽ ബംഗ്ലാദേശും മ്യാൻമറും സന്ദർശിക്കാനെത്തിയ മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ക്രൈസ്തവ മതമേലദ്ധ്യക്ഷൻമാർ ആവശ്യപ്പെട്ടിരുന്നു.
30, 31 തീയതികളിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്. ഇതിന് പിന്നാലെ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ അദ്ദേഹം ഗ്ലാസ്‌ഗോവിലേക്കും പോകും. അഫ്ഗാനിലെ താലിബാൻ ഭരണവും തായ് വാനിലെ ചൈനീസ് കടന്നുകയറ്റവുമാണ് ജി 20 ഉച്ചകോടിയിലെ പ്രധാന അജണ്ടകൾ.
Comments