മുംബൈ : ആഡംബര കപ്പലിൽ നിന്ന് ലഹരിവസ്തുക്കൾ പിടിച്ചെടുത്ത കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. കൈക്കൂലി ആരോപണത്തിൽ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡയെ വിജിലൻസ് ചോദ്യം ചെയ്യും. ഷാറൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നത് ഉൾപ്പെടെ സമീർ വാങ്കഡെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുളള കത്ത് പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകിയത്.
ഇന്ന് മുംബൈയിലെത്തുന്ന എൻസിബിയുടെ അഞ്ചംഗ വിജിലൻസ് സംഘമാണ് സമീറിൽ നിന്ന് നേരിട്ട് വിശദീകരണം തേടുക. സമീറിനെതിരെ ആരോപണം ഉന്നയിച്ചവരെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. ജാമ്യ ഹർജിയിൽ ആര്യൻ ഖാന്റെ അഭിഭാഷകൻ മുഗുൾ റോത്തഗിയുടെ വാദം ഇന്നലെ കോടതിയിൽ പൂർത്തിയായിരുന്നു. പ്രോസിക്യൂഷൻ വാദം പൂർത്തിയായാൽ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും.
ആര്യൻ ഖാനിൽ നിന്നും പിടിച്ചെടുത്ത ലഹരിവസ്തുക്കൾ എൻസിബി ഉദ്യോഗസ്ഥർ തന്നെ കൊണ്ടുവെച്ചതാണ് എന്നാണ് ആരോപണം. ഷാറൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു എന്ന് സാക്ഷികളിലൊരാൾ വെളിപ്പെടുത്തുകയുമുണ്ടായി. 18 കോടി തട്ടാനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് വെളിപ്പെടുത്തൽ.
സമീർ വാങ്കഡെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കത്ത് എൻസിപി നേതാവ് നവാബ് മാലിക്കാണ് പുറത്തുവിട്ടത്. ലഹരി ഇടപാടുകാരമായുള്ള ബന്ധം ഉപയോഗിച്ച് കിട്ടുന്ന ലഹരി വസ്തുക്കളാണ് പല കേസുകളിലും സമീർ തൊണ്ടിമുതലായി ഉപയോഗിക്കാറുള്ളത് എന്നാണ് കത്തിൽ ആരോപിക്കുന്നത്. ബോളിവുഡ് മയക്കുമരുന്ന് കേസിൽ നടി ദീപിക പദുകോൺ അടക്കമുള്ള താരങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ട് സമീർ വാങ്കഡെ പണം തട്ടിയെന്നും കത്തിൽ ആരോപിക്കുന്നു.
Comments